ഭാര്യയെ സംശയിച്ചു; ദുബായില്‍ പര്‍ദ്ദ ധരിച്ച് ഇന്ത്യക്കാരന്‍; സംഭവിച്ചത്

purdah
SHARE

ഭാര്യ തന്നെ ചതിക്കുകയാണോ എന്നു സംശയിച്ച് ഇന്ത്യക്കാരൻ പർദ്ദ ധരിച്ച് ആൾമാറാട്ടം നടത്തിയ കേസ് കോടതിയിൽ. താൻ സ്ത്രീകളുടെ വസ്ത്രം ധരിച്ചുവെന്ന് 37 വയസ്സുള്ള ഇന്ത്യക്കാരൻ സമ്മതിച്ചു. ഭാര്യയെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും ക്ഷമ ചോദിക്കുന്നുവെന്നും ദുർനടപടികൾ പരിഗണിക്കുന്ന ദുബായ് കോടതിയിൽ ഇയാൾ പറഞ്ഞു. ഭാര്യയുടെ ദുർനടപ്പ് കയ്യോടെ പിടികൂടാനാണ് ഇത്തരത്തിൽ ചെയ്തതെന്നും അവരെ പിന്തുടരുകയായിരുന്നു ഉദ്ദേശമെന്നും ഇന്ത്യക്കാരൻ പറഞ്ഞു. 

കേസ് പരിഗണിച്ച കോടതി ഇയാൾക്ക് 2000 ദിർഹം പിഴ ശിക്ഷയാണ് വിധിച്ചത്. എന്നാൽ, പ്രോസിക്യൂട്ടേഴ്സ് ഇതിനെ ചോദ്യം ചെയ്തു. അപ്പീൽ കോടതിയെ സമീപിക്കുമെന്നും പ്രതിയ്ക്ക് കടുത്ത ശിക്ഷ നൽകണമെന്നും നാടുകടത്തണമെന്നുമാണ് ആവശ്യം. ഇന്ത്യക്കാരൻ സ്ത്രീകളെ പോലെ വസ്ത്രം ചെയ്ത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും വാദിച്ചു. പ്രോസിക്യൂട്ടേഴ്സിന്റെ അപ്പീൽ ഈ മാസം അവസാനം കോടതി പരിഗണിക്കുമെന്നാണ് സൂചന.

ഭാര്യയെ സംശയം പിന്നെ ഒന്നും നോക്കിയില്ല!

ഇന്ത്യക്കാരിയായ ഭാര്യയെ കടുത്ത സംശയം ഉണ്ടായിരുന്ന പ്രതി ഏപ്രിലിൽ ആണ് ആൾമാറാട്ടം നടത്തിയത്. ദുബായ് മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യ ആരുമായോ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചെന്ന് മനസിലാക്കിയ ഇയാൾ ഇവരെ കയ്യോടെ പിടികൂടാൻ ആയിരുന്നു വേഷം മാറി പോയത്. ഇതിനായി ദെയ്റയിലെ ഒരു കടയിൽ നിന്നും പർദയും ബുർഖയും അടിവസ്ത്രങ്ങളും വാങ്ങിയെന്നാണ് രേഖകൾ പറയുന്നത്. പർദയും ബുർഖയും ധരിക്കുകയും സ്ത്രീകളുടേത് പോലെ ശരീരത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. മെട്രോ സ്റ്റേഷനിൽ പോയ ഇയാളെ ഒരു സ്റ്റേഷനിൽ വച്ച് പൊലീസ് തടയുകയും ബുർഖ മാറ്റി മുഖം കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് വേഷം കെട്ടൽ പൊളിഞ്ഞത്. പൊലീസുകാരൻ ഇന്ത്യക്കാരനെ കയ്യോടെ പിടികൂടുകയും ചെയ്തു.

തുറന്നു സമ്മതിച്ച് ഇന്ത്യക്കാരൻ

കോടതിയിൽ ഇന്ത്യക്കാരൻ നടന്ന കാര്യങ്ങൾ തുറന്നു പറയുകയും ചെയ്ത തെറ്റ് അംഗീകരിക്കുകയും ചെയ്തു. താൻ സ്വവർഗാനുരാഗി അല്ലെന്നും സ്ഥിരമായി സ്ത്രീകളുടെ വസ്ത്രം ധരിക്കാറില്ലെന്നും ഇയാൾ പറഞ്ഞു. ഭാര്യ തന്നെ ചതിക്കുകയാണോ എന്ന് സംശയം ഉണ്ടായിരുന്നു. ഫോണിലൂടെ ആരോടോ മെട്രോ സ്റ്റേഷനിൽ കാണാം എന്നു പറയുന്നത് ശ്രദ്ധയിൽപ്പെട്ടു. ഭാര്യയെ കയ്യോടെ പിടികൂടാൻ ആയിരുന്നു വേഷം മാറി പോയത്. മറ്റൊരു ക്രിമിനൽ ഉദ്ദേശവും ഇല്ലായിരുന്നുവെന്നും ഇന്ത്യക്കാരൻ വ്യക്തമാക്കി.

MORE IN GULF
SHOW MORE