മതിയായ രേഖകളില്ലാതെ ഹജ്ജ് ചെയ്യാനെത്തുന്ന പ്രവാസികള്‍ക്കും സ്വദേശികൾക്കും മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. നിയമപരമല്ലാതെ ഹജ്ജിനെത്തുന്ന പ്രവാസികളെ പിടികൂടിയാൽ സൗദി അറേബ്യയില്‍ പത്ത് വര്‍ഷത്തെ പ്രവേശന വിലക്കുണ്ടായിരിക്കുമെന്നു മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഇ ട്രാക്ക് വഴി നടത്തിയ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നവര്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചു.
നിയമപരമായ രേഖകളില്ലാതെ ഹജ്ജിനെത്തുന്നവർക്ക് ജയിൽ ശിക്ഷയും പിഴയും ചുമത്തുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അംഗീകാരമില്ലാതെ ഹജ്ജിനെത്തുന്നത് തടയാന്‍ മക്കയിലെ വിവിധ ചെക് പോയിന്റുകളിൽ പരിശോധന തുടങ്ങി. മക്കയിലെ താമസരേഖയോ ഹജ്ജ് അനുമതി പത്രമോ ഇല്ലാത്ത ആരേയും അകത്തേക്ക് പ്രവേശിപ്പിക്കില്ല. മക്കയിലേക്കുള്ള ആറ് പ്രവേശനകവാടങ്ങളിലും പൊതുസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനയുണ്ട്. വിശുദ്ധമായ സ്ഥലങ്ങളില്‍ വേണ്ടത്ര ക്രമീകരണങ്ങളില്ലാതെ തങ്ങുന്നതു തടയാനും ഭരണകൂടം കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ രേഖകളില്ലാതെ പിടികൂടിയ തീര്‍ഥാടകരിലധികവും സൗദിയിലെ പ്രവാസികളായിരുന്നു. അനധികൃത തീര്‍ഥാടകര്‍ വഴികളില്‍ സ്ഥാപിക്കുന്ന ടെന്റുകള്‍ തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്ക് തടസ്സമാവാറുണ്ടെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഇ ട്രാക്ക് വഴി ആഭ്യന്തര ഹജ്ജ് സര്‍വിസ് കമ്പനികളില്‍ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം റദ്ദാക്കുന്നവര്‍ പിഴ നല്‍കേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രജിസ്‌ട്രേന്റെ സമയമനുസരിച്ച് വ്യത്യസ്ത പിഴയായിരിക്കും ഈടാക്കുക.