കൊടും ചൂടില്‍ യുഎഇ വെന്തുരുകുന്നു. 51.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ചിലയിടങ്ങളില്‍ രേഖപ്പെടുത്തിയ കൂടിയ താപനില. അതേസമയം വ്യാജ പ്രാചരണങ്ങളില്‍ വീഴരുതെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സമീപ കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂടില്‍ ജനം വെന്തുരുകുകയാണ്. മെസയ്റയിലാണ് കൂടിയ ചൂട് രേഖപ്പെടുത്തിയത് 51.5 ഡിഗ്രി സെല്‍ഷ്യസ്. സെയ്ഹ് അല്‍ സലാമില്‍ 51.4ഉം ഷവാമെകില്‍ 50.6 ഡിഗ്രിയുമായിരുന്നു താപനില. ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും കൂടിയത് നിര്‍മാണ മേഖലാ തൊഴിലാളെ വലച്ചു. വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തുടരുമെന്നാണ് റിപ്പോര്‍ട്ട്. കൊടും ചൂടില്‍ സൂര്യാഘതവും നിര്‍ജലീകരണവും സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നല്‍കി. കടുത്ത ചൂടില്‍നിന്ന് രക്ഷനേടാന്‍ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഉച്ചവിശ്രമം നല്‍കിവരുന്നു. തൊഴിലാളികള്‍ക്ക് കുടിവെള്ളവും വിശ്രമിക്കാന്‍ ശീതീകരണ സംവിധാനവും ഒരുക്കണമെന്നും നിബന്ധനയുണ്ട്. കത്തിക്കയറുന്ന ചൂടിനിടെ ചില ഭാഗങ്ങളില്‍ വേനല്‍ മഴ പെയ്തത് അല്‍പം ആശ്വാസമായി. അബുദാബി അൽ ദഫ്രയിലെ മുഖൈരിസ്, ഷാർജയിലെ കൽബ, റാസൽഖൈമയിലെ അൽ ഇജീലി വാദി എന്നിവിടങ്ങളിലായിരുന്നു മഴ.