സൗദിഅറേബ്യയിൽ സ്വദേശിവല്‍കരണം ഊര്‍ജിതമാക്കിയതോടെ ഈ വർഷം ആദ്യപാദത്തിൽ ജോലിനഷ്ടപ്പെട്ടത് രണ്ട് ലക്ഷത്തിലധികം വിദേശികൾക്ക്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് കണക്ക് പുറത്തുവിട്ടത്.
സൌദിഅറേബ്യയിൽ സ്വദേശിവൽക്കരണം ശക്തമായി തുടരുന്നുവെന്നതിന്റെ വ്യക്തമായ തെളിവുകളാണ് പുറത്തുവരുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്തിരുന്ന വിദേശികള്‍ക്കാണ് ഈ വര്‍ഷം ആദ്യ പാദത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കു പ്രകാരം 2017 അവസാന പാദം ഒരുകോടി നാലുലക്ഷത്തിഇരുപതിനായിരം വിദേശ ജോലിക്കാരാണ് സൌദിയിലുണ്ടായിരുന്നത്. എന്നാൽ, മാർച്ചിൽ അവസാനിച്ച പാദത്തിൽ വിദേശ ജോലിക്കാരുടെ എണ്ണം ഒരു കോടിഒരുലക്ഷത്തിഎണ്ണായിരമായി കുറഞ്ഞു. ദിവസേന ഇരുന്നൂറ്റിഅറുപത്തിയാറു വിദേശ വനിതകള്‍ക്കാണ് ജോലി നഷ്ടമാകുന്നത്. ആഴ്ചയില്‍ ആയിരത്തിഎണ്ണൂറ്റിഅൻപത്തിഒൻപതും മാസത്തില്‍ ഏഴായിരത്തിതൊള്ളായിരത്തിഅറുപത്തിയാറും വിദേശ വനിതകൾക്കു തൊഴിൽ നഷ്ടപ്പെട്ടു. അതേസമയം, ദിവസേന നൂറ്റിഅറുപതു സ്വദേശികള്‍ക്ക് ജോലി ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു