കുവൈത്തിലെ സ്വകാര്യകമ്പനികൾക്ക് വിദേശതൊഴിലാളികളെ നിയമിക്കുന്നതിന് കൂടുതൽ ഇളവുകൾ. അധികഫീസ് നൽകി, നിലവിലെ ഇരുപത്തിയഞ്ച് ശതമാനത്തിൽ കൂടുതൽ വിദേശികളെ നിയമിക്കാൻ സർക്കാർ അനുമതി നൽകി.
സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനിടെ മലയാളികൾ അടക്കം തൊഴിൽ തേടുന്നവർക്ക് ആശ്വാസമാകുന്ന തീരുമാനമാണ് കുവൈത്ത് സർക്കാർ പ്രഖ്യാപിച്ചത്. സ്വകാര്യമേഖലയിൽ കമ്പനികൾ അനുവദിക്കുന്നതിനും കൂടുതൽ വിദേശതൊഴിലാളികളെ നിയമിക്കുന്നതിനുമാണ് പുതിയ നിയമപ്രകാരം ഇളവ്. 250 ദിനാർ വീതം അധിക ഫീസ് നൽകിയാൽ നിശ്ചിത ക്വോട്ടയിലും അധികം വിദേശജോലിക്കാരെ നിയമിക്കാം. നിലവിൽ 75% തൊഴിലാളികളെ ആഭ്യന്തര വിപണിയിൽനിന്നും 25% പേരെ വിദേശത്ത് നിന്ന് നേരിട്ടു കൊണ്ടുവരാമെന്നുമാണ് നിയമം. തൊഴിൽ വിപണി സ്ഥിരപ്പെടുത്തുന്നതിൻറെ ഭാഗമായാണ് ഏതാനും വർഷം മുൻപ് ഈ തീരുമാനം നടപ്പാക്കിയത്. പുതിയ നിയമപ്രകാരം,, നിശ്ചയിക്കപ്പെട്ട 25ശതമാനത്തിന് മുകളിൽ മൊത്തം അനുവദിക്കപ്പെട്ട തൊഴിൽശേഷിയുടെ 50ശതമാനം വരെ വിദേശതൊഴിലാളികളെ നിയമിക്കാനാകും.