കുവൈത്തിലെ ഡീപ്പോര്‍ട്ടേഷന്‍ സെന്‍ററില്‍ ഉള്ളവരെ നാടുകടത്തുന്നതിന് എംബസികളുടെ സഹകരണം തേടുന്നു. ഇക്കാര്യത്തിൽ പബ്ലിക് പ്രൊസിക്യൂഷനും എംബസികളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹ് ആവശ്യപ്പെട്ടു.
വിവിധ കേസുകളിൽ ഉൾപ്പെട്ടവരും കോടതി ഉത്തരവ് പ്രകാരം നാടുകടത്തലിന് വിധിക്കപ്പെട്ടവരുമാണ് ഡീപ്പോര്‍ട്ടേഷന്‍ സെന്‍ററില്‍ എത്തിപ്പെടുന്നത്. നിയമലംഘനത്തിന് പിടിയിലാവുകയും താമസംകൂടാതെ നാടുകടത്തലിന് വിധേയരാകേണ്ടവരുമാണ് മറ്റൊരു കൂട്ടര്‍. നാടുകടത്തലുമായി ബന്ധപ്പെട്ട് എംബസികളിൽനിന്ന് യാത്രാരേഖകൾ ലഭ്യമാകേണ്ടതുണ്ട്. ചില എംബസികളിൽനിന്ന് അവ ലഭിക്കാൻ കാലതാമസം നേരിടുന്നുവെന്ന പരാതി കുവൈത്ത് അധികൃതർക്ക് നേരത്തേയുണ്ട്. ഈ പശ്ചാത്തലത്തിലാണ് പബ്ലിക്ക് പ്രൊസിക്യൂഷനും എംബസികളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് അറ്റോർണി ജനറൽ മുഹമ്മദ് റാഷിദ് അൽ ദുഐജുമായി ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.