മെക്കുനു ചുഴലിക്കൊടുങ്കാറ്റ് ഒമാനിലെ സലാല തീരത്തേക്ക് അടുക്കുന്നു. സലാല വിമാനത്താവളം താൽക്കാലികമായി അടച്ചു. സലാല ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന രോഗികളെ മസ്കറ്റിലേക്ക് മാറ്റി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായി സുരക്ഷാ സേന.
തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചാണ് ചുഴലിക്കൊടുങ്കാറ്റായത്. പബ്ലിക് അതോറിറ്റി ഫൊർ സിവിൽ ഏവിയേഷൻ പുലര്‍ച്ചെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സലാലയിൽനിന്ന് 500 കിലോമീറ്റർ അകലെയാണ് കൊടുങ്കാറ്റ്. വെള്ളിയാഴ്ച പുലർച്ചെയോടെ തീരത്ത് എത്തുമെന്നാണ് സൂചന. അൽവുസ്തയിലും സലാലയിലും അടക്കം പല മേഖലകളിലും ശക്തമായ കാറ്റും മഴയും തുടങ്ങി. താക്ക, മിർബാദ്, റെയ്ഫൂത് മേഖലകളിലാകും കൊടുങ്കാറ്റ് ആദ്യമെത്തുക. തിരമാലകൾ അഞ്ചു മുതൽ എട്ടു മീറ്റർ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങൾ കടൽതീരത്തുനിന്ന് വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 170 മുതല്‍ 230 കിലോമീറ്റര്‍ വരെ വേഗത്തിലാകും കാറ്റ് വീശുക. സ്ഥിതിഗതികൾ നേരിടാൻ എല്ലാ സന്നാഹങ്ങളും ഒരുക്കിയതായി നാഷനല്‍ കമ്മിറ്റി ഫൊര്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെയും നിയമിച്ചു. സലാല ഇന്ത്യന്‍ സ്കൂളിന് അവധി നല്‍കിയിട്ടുണ്ട്.