ഉപവാസത്തിന്‍റെ ആദ്യ ദിനം പൂര്‍ത്തിയാക്കിയ വിശ്വാസികള്‍ പ്രാർഥനയുടെ തിരക്കുകളിലേക്ക്. സുഹൂറിലൂടെ തുടങ്ങി ഇഫ്താറിലൂടെ അവസാനിക്കുന്ന പുതിയൊരു ദിനചര്യയുടെ ഭാഗമായി കഴിഞ്ഞു വിശ്വാസികള്‍.
കൊടും ചൂടിലും ദൈര്‍ഘ്യമേറിയ പകലിലുമുള്ള വ്രതാനുഷ്ഠാനത്തെ വിശ്വാസത്തിന്‍റെ കരുത്തില്‍ പൂർത്തിയാക്കിയാണ് വിശ്വാസികള്‍ നോമ്പുതുറന്നത്. ദാഹം ശമിച്ചു, ഞരമ്പുകള്‍ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറച്ചു എന്ന പ്രാര്‍ഥന ഉരുവിട്ട്, ഈന്തപ്പഴം കഴിച്ചും വെള്ളം കുടിച്ചും മണിക്കൂറുകൾ നീണ്ട ഉപവാസത്തിന് വിരാമമിട്ടു. സംഭാരവും പഴങ്ങളും ബിരിയാണിയും എല്ലാമായി വിഭവ സമൃദ്ധമായിരുന്നു നോമ്പുതുറ.
പള്ളികളോട് ചേര്‍ന്നും ശീതീകരിച്ച പ്രത്യേക ടെന്‍റുകളിലുമായിരുന്നു വിഭവസമൃദ്ധമായ നോമ്പുതുറ. തുടര്‍ന്ന് മഗ്രിബ് നമസ്കാരം.