അറബ് മണ്ണില്‍ ഭാഗ്യം സ്വന്തമാക്കിയ മലയാളിയെ തുണച്ചത് മകന്റെ ജനനതീയതി. കഴിഞ്ഞ ദിവസം അബുദാബി ബിഗ് ടിക്കറ്റിന്റെ ഏഴ് മില്യൺ ദിർഹം (ഏതാണ്ട് 12 കോടി രൂപ) സ്വന്തമാക്കിയ കുവൈത്തിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി അനിൽ വർഗീസ് തേവേരിൽ ഈ പട്ടികയിലെ അവസാനക്കാരൻ. സൂപ്പർ സെവൻ സീരീസ് 191 നറുക്കെടുപ്പിലായിരുന്നു കോടികളുടെ അവകാശിയായി അനിലിനെ തിരഞ്ഞെടുത്തത്. 11197 എന്ന നമ്പരിനായിരുന്നു നറുക്ക് വീണത്. ഇൗ ടിക്കറ്റ് തിരഞ്ഞെടുത്തതിന് പിന്നില്‍ ഒരു കാരണമുണ്ട്.
അനിലിന്റെ മകൻ രോഹിത്തിന്റെ ജനന തിയതിയുമായി സാമ്യമുള്ള നമ്പർ ആയിരുന്നു ഇത്. എന്തായാലും ആ വിശ്വാസം ചതിച്ചില്ല. ഒന്നാം സമ്മാനം മകന്റെ ജനന തിയതിയുടെ നമ്പറിന് തന്നെ. 11/ 97 ആണ് മകന്റെ ജനന തിയതി. ഇവൻ എന്റെ ഭാഗ്യമാണ് രോഹിത്തിനെ ചേർത്തു പിടിച്ച് അനിൽ പറഞ്ഞു. സമ്മാനം ലഭിച്ചുവെന്നത് വളരെ അദ്ഭുതപ്പെടുത്തിയ വാർത്തയായിരുന്നു. ബിഗ് ടിക്കറ്റിന്റെ ഗ്രാൻഡ് വിജയി ആയതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോട്ടറിയടിച്ചെങ്കിലും നേരത്തെ നിശ്ചയിച്ചതു പോലെ അടുത്തവർഷം പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കാനാണു പരിപാടിയെന്ന് അനിൽ തോമസ്. 26 വർഷമായി കുവൈത്തിലുള്ള അനിൽ വർഗീസ് ഖറാഫി നാഷനൽ കമ്പനി ഉദ്യോഗസ്ഥനാണ്. ഏപ്രിൽ നാലിന് ഓൺലൈൻ വഴിയാണ് ടിക്കറ്റ് എടുത്തത്. ഇത് രണ്ടാം തവണയായിരുന്നു ഭാഗ്യപരീക്ഷണം. കുവൈത്തിൽ ബദൂർ ട്രാവൽസിൽ ജോലി ചെയ്യുന്ന രേണുവാണ് ഭാര്യ. മകൻ രോഹിത് തേവര കോളജ് ബികോം വിദ്യാർഥി.