ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസിന് അനുമതി നല്‍കിയാല്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കാനാകുമെന്ന് ഫ്ളൈ ദുബായ്. ഓപണ്‍ സ്കൈ പോളിസി നിയന്ത്രണം പുനഃപരിശോധിച്ചാൽ മാത്രമായിരിക്കും കൂടുതൽ സർവീസ് ആരംഭിക്കാനാവുക.
ഫ്ളൈ ദുബായുടെ വിവിധ സെക്ടറുകളിൽ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത് കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള സർവീസുകളിലാണ്. ഉൽസവ സീസണുകളിൽ യാത്രക്കാർ കൂടുതലുണ്ടെങ്കിലും, ഇവർക്കാവശ്യമായി സീറ്റുകളും സർവീസുകളും നിലവിലെ സാഹചര്യത്തിൽ ലഭ്യമല്ലെന്ന് ഫ്ളൈ ദുബായ് അധികൃതർ പറഞ്ഞു. ഓപ്പൺ സ്കൈ നയത്തിലെ നിയന്ത്രണം പുനഃപരിശോധിച്ചാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂ.
യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള തുറന്ന ആകാശ നയം നിറയെ യാത്രക്കാരുള്ള ഗള്‍ഫ് മേഖലയിലും നടപ്പാക്കണം. ഇതുമൂലം കൂടുതല്‍ സെക്ടറുകളിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാനാകും. ടിക്കറ്റ് നിരക്ക് കുറയ്ക്കാനും വിനോദ സഞ്ചാരത്തിനും ഇത് സഹായകമാകും. ഇക്കാര്യം ആവശ്യപ്പെട്ട് എല്ലാ വര്‍ഷവും കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നുണ്ടെങ്കിലും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്ന് ഫ്ളൈ ദുബായ് വ്യക്തമാക്കി.