മറുനാടിനെ മലയാളക്കരയാക്കി പ്രവാസികളുടെ വിഷു ആഘോഷം. വിഷുക്കണിയും സദ്യയും പുതുവസ്ത്രങ്ങളെല്ലാമായി തനിമ ഒട്ടും ചോരാതെയായിരുന്നു പ്രവാസലോകത്തെ ആഘോഷങ്ങൾ.
വാരാന്ത്യം മുഴുവൻ നീണ്ട ഒരുക്കങ്ങൾക്കൊടുവിൽ പ്രവാസികളും വിഷുപ്പുലരിയിൽ കണ്ണനെ കണി കണ്ടുണർന്നു. പിന്നെ സമൃദ്ധിയുടെ കൈനീട്ടമായി വിഷുക്കൈ നീട്ടം.
കുത്തരിച്ചോറും പലകൂട്ടം കറികളും പാൽപായസവും ചേർന്നവിഷു സദ്യയും കൂടിയായതോടെ ആഘോഷങ്ങൾക്ക് പൂർണത. പ്രവർത്തി ദിനമായതിനാൽ പലരും രാവിലെ തന്നെ സദ്യ കഴിച്ചിട്ടാണ് ഓഫീസിലേക്ക് ഇറങ്ങിയത്. ബാച്ചിലേഴ്സിന് ഹോട്ടലുകളിലെ ഇൻസ്റ്റൻറ് വിഷു സദ്യയായിരുന്നു ആശ്രയം.