ഉള്ളുലയ്ക്കുന്ന കാഴ്ചകളുടെ പിന്നാലെ ടിനി ടോം; ദുബായില്‍ താരത്തിന് മറക്കാനാകാത്ത ദിനം

tini-tom-dubai
SHARE

ലോകം സന്തോഷ ദിനം ആഘോഷിക്കുമ്പോൾ ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ ടിനി ടോം ദുബായിൽ ഉള്ളുലയ്ക്കുന്ന കാഴ്ചകളുടെ പിന്നാലെയാണ്. മരണവും ജീവിതവും ഉച്ചച്ചൂടിൽ വിയർത്തുനിന്ന ഒരു ദിനത്തിലൂടെയാണ് സിനിമയിലൂടെ ആളുകളെ ചിരിപ്പിക്കുന്നതിൽ കേമനായ നടൻ കടന്നുപോയത്. യുഎഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ജീവിതം പ്രമേയമാക്കി തന്‍റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടിയുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള യാത്രയിൽ കണ്‍മുന്നിൽ തെളിഞ്ഞതും കേട്ടതുമൊക്കെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ടിനിയാണ് ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കുന്നത്. 

ടെലിവിഷൻ ചാനലുകളിലും സിനിമകളിലുമൊക്കെ കാണാറുള്ള വർണശബളമായ ദുബായ് മാത്രമല്ല, ഇത്തരത്തിൽ നീറുന്ന ജീവിതങ്ങളുള്ള ഒരു മുഖം കൂടി നേരിട്ട് അനുഭവിച്ചപ്പോൾ, തന്‍റെ സിനിമ ഏത് രീതിയിലാണ് ലോകം കാണേണ്ടതെന്നതിനെക്കുറിച്ച് ടിനിയുടെ മനസിൽ വ്യക്തമായ രൂപവുമായി.

tini-dubai

സ്വന്തം ബിസിനസ് മറ്റുള്ളവരെ ഏൽപിച്ച് യാതൊരു സാമ്പത്തിക നേട്ടവും ആഗ്രഹിക്കാതെ, പുലർച്ചെ മുതൽ മൃതദേഹങ്ങൾക്ക് പിന്നാലെ അലയുന്ന അഷ്റഫ് ലോകത്തിന് ഒരു അത്ഭുതമാണ്. ഒരാൾ മരിച്ചാൽ, അത് ഏത് രാജ്യം, മതം, ഭാഷ, നിറം ഇതൊന്നും നോക്കാതെ ആ മൃതദേഹം അയാളുടെ നാട്ടിലേക്ക് കയറ്റി അയക്കാനുള്ള യുഎഇയിലെ നിയമനടപടികൾ പൂർത്തിയാക്കാൻ ബന്ധുക്കളെ  സഹായിക്കുന്ന അഷ്റഫിനെ പോലെ ഒരു വ്യക്തി ലോകത്തെവിടെയും ഉണ്ടായിരിക്കില്ല– ടിനി പറഞ്ഞു. 

മരണവീട് അല്ലെങ്കിൽ ആശുപത്രി, മോർച്ചറി, പൊലീസ് സ്റ്റേഷൻ, എംബാമിങ് കേന്ദ്രം, സെമിത്തേരി തുടങ്ങിയ സ്ഥലങ്ങളിലാണ് അഷ്റഫിന്‍റെ ഒരു ദിവസം കത്തിത്തീരുന്നത്. പ്രതിദിനം അഞ്ചോളം മൃതദേഹം അദ്ദേഹം കയറ്റിയയക്കുന്നു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖം സ്വയം ഏറ്റുവാങ്ങി, അവരെ സമാശ്വസിപ്പിക്കുക കൂടി ഇൗ മനുഷ്യസ്നേഹി തന്‍റെ കർത്തവ്യമായി കരുതുന്നു. ഇന്നലെ അഷ്റഫിന്‍റെ കൂടെ ചെലവഴിച്ചപ്പോൾ, പത്താം തരം പരീക്ഷയെഴുതുന്ന മകളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ പ്രവാസ ഭൂമികയിൽ ഒറ്റയ്ക്കാക്കി വേർപിരിഞ്ഞുപോയ തമിഴ്നാട് സ്വദേശി ആൻഡ്രൂ എന്നയാളുടെ മൃതദേഹം അയക്കുന്ന ജോലി മുഴുവൻ ചെയ്യുന്നത് കണ്ടു മനസിലാക്കി. 

മനസിനെ ആഴത്തിൽ സ്പർശിച്ച അനുഭവങ്ങളാണിതൊക്കെയെന്ന് ടിനി പറയുന്നു. അഷ്റഫ് ഇന്ന് രാജ്യാന്തര തലത്തിൽ പ്രശസ്തനാണ്. യുഎഇയിൽ എവിടെ ചെന്നാലും ആളുകൾ അദ്ദേഹത്തെ തിരിച്ചറിയുന്നു. വന്നു പരിചയപ്പെടുന്നു. ഒരു കഫ്റ്റീരിയയിൽ കയറിയാൽ ചായയുടെ കാശ് പോലും വാങ്ങാൻ കടക്കാരൻ കൂട്ടാക്കുന്നില്ല. ഇത്തരമൊരു മനുഷ്യസ്നേഹിക്കുള്ള ആദരവായിരിക്കും ഇൗ ചിത്രം. എല്ലാത്തരം പ്രേക്ഷകർക്കും കണ്ടാസ്വദിക്കാവുന്ന സിനിമയായിരിക്കും ഇത്– ടിനി പറഞ്ഞു.  

MORE IN GULF
SHOW MORE