എന്നെ യഥാർഥ രൂപത്തിൽ സിനിമയിൽ കണ്ടാൽ പ്രേക്ഷകർ ഇഷ്ടപ്പെടില്ലെന്ന് തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്ത്. അതുകൊണ്ടാണ് എപ്പോഴും സുന്ദരനായി അവതരിക്കുന്നത്. എന്നാൽ തിരശ്ശീലയ്ക്ക് പുറത്ത് ഞാനൊരു സാധാരണ മനുഷ്യൻ മാത്രമാണെന്നും ഏതു വേഷത്തിൽ ചെന്നാലും ആർക്കും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശങ്കർ ഒരുക്കിയ പുതിയ ചിത്രമായ 2 .0 യുടെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. തൂ വെള്ള പൈജാമ ധരിച്ച് തനത് രൂപത്തിലായിരുന്നു രജനി എത്തിയത്. തമിഴ്നാട് രാഷ്ട്രീയത്തെക്കുറിച്ചോ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചോ താരം ഒന്നും പറഞ്ഞില്ല.2010ൽ പുറത്തിറങ്ങിയ യന്തിരൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തുടർച്ചയല്ല 2.0 എന്ന് സംവിധായകൻ ശങ്കർ പറഞ്ഞു.
400 കോടിയോളം രൂപ ചെലവിൽ നിർമിക്കുന്ന ചിത്രമാണിത്. പുതിയൊരു കഥയ്ക്ക് വേണ്ടി കാത്തിരുന്നു.സയൻസ് ഫിക്ഷൻ ആയാണ് അവതരിപ്പിച്ചിട്ടുള്ളത്. അത് കൊണ്ടാണ് ചിത്രം ത്രീഡിയിൽ ചിത്രീകരിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ,അക്ഷയ് കുമാർ, എമി ജാക്സൻ, നിർമാതാവ് സുഭാസ്കരൻ എന്നിവരും പങ്കെടുത്തു. ദുബായ് ജൂമൈറയിലെ കടലിന് നടുവിലെ ബുർജ് അൽ അറബ് ഹോട്ടലിലായിരുന്നു വാർത്താ സമ്മേളനം. ഹെലികോപ്റ്ററിലാണ് താരവും അണിയറ പ്രവർത്തകരും ഇവിടെയെത്തിയത്.