ഗൾഫ് പ്രതിസന്ധിക്കുള്ള പരിഹാരം നീണ്ടുപോയാൽ സംഘർഷ സാഹചര്യം വളരുമെന്ന് കുവൈത്ത് അമീറിന്‍റെ മുന്നറിയിപ്പ്. സംഘർഷം വർധിക്കുന്നതിന്‍റെ അപകടത്തെക്കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കണമെന്നും പറഞ്ഞു. പാർലമെന്‍റ് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഖത്തറുമായുള്ള നയതന്ത്രബന്ധം സൌദിയും യുഎഇയും ബഹ്‌റൈനും ഈജിപ്‌തും വിഛേദിച്ച ജൂൺ അഞ്ചു മുതൽ കുവൈത്ത് മധ്യസ്ഥശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അനുകൂലമായ സമീപനം ഉരുത്തിരിഞ്ഞിട്ടില്ലെന്ന് ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പറഞ്ഞു. ഇരു വശത്തുള്ളവരെയും പരിഗണിച്ചുകൊണ്ട് ഗൾഫിനെ ഒറ്റവീടായി കാണുക എന്നതാണ് കുവൈത്തിന്‍റെ അന്തിമ ലക്ഷ്യം. ഭിന്നതയും വീഴ്ചയും ഇല്ലായ്മ ചെയ്യാനാണ് കുവൈത്ത് ആഗ്രഹിക്കുന്നത്. സംഘർഷം വർധിപ്പിക്കാൻ ഇടയാക്കുന്നതിന് പ്രേരകമാകുന്ന ഒറ്റവാചകം പ്രയോഗിക്കുന്നവർക്ക് ഗൾഫ്, അറബ് ലോകത്തെ ചരിത്രവും ഭാവി ജനതയും മാപ്പ് നൽകില്ലെന്നും പറഞ്ഞു. മനോഹരമായ ഒരു സംവിധാനത്തിന്‍റെ വീഴ്ച പൊറുക്കുന്നവരല്ല ഈ സമൂഹം. ഇക്കാര്യത്തില്‍ രാജ്യാന്തര-മേഖലാ ഇടപെടലുകൾ ഗൾഫ് രാജ്യങ്ങളുടെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് ഗുരുതരമായ പ്രത്യാഘാതം ഉളവാക്കുമെന്നും പറഞ്ഞു.