ഇന്ത്യയിലെ ഏറ്റവും മികച്ച അടിസ്ഥാന സാങ്കേതിക വികസന സംസ്ഥാനമായി ആന്ധ്രപ്രദേശിനെ മാറ്റാനുള്ള പദ്ധതിയില്‍ പ്രവാസി ഇന്ത്യക്കാര്‍ അണിചേരണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അബുദാബി ഇന്ത്യൻ ബിസിനസ് പ്രഫഷണൽ ഗ്രൂപ്പ് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനക്കുതിപ്പിൽ ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. വിവര സാങ്കേതികം മുതൽ വ്യാവസായികവും സാമൂഹികവുമായ വികസനത്തിലേക്ക് ബഹുദൂരം കുതിക്കുകയാണെന്നും ആന്ധ്രപ്രദേശ് മുഖമന്ത്രി പറഞ്ഞു.
ഓട്ടോമൊബീൽ, ബയോടെക്‌നോളജി, പ്രതിരോധം, നിർമാണം, ഭക്ഷ്യസംസ്കരണം, തുറമുഖം, ടൂറിസം, സൈബർ സുരക്ഷ തുടങ്ങി സമസ്ത മേഖലകളിലും സമഗ്ര വികസനമാണ് ലക്ഷ്യംവയ്ക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള വികസന പ്രക്രിയയില്‍ പ്രവാസി ഇന്ത്യക്കാരുടെ സഹകരണവും അഭ്യര്‍ഥിച്ചു. രാജ്യാന്തര വിമാന സര്‍വീസടക്കം ഗതാഗത സൌകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്നും പറഞ്ഞു. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, വ്യവസായികളായ എം.എ. യൂസഫലി, ബി. ആർ. ഷെട്ടി തുടങ്ങി നിരവധി പ്രമുഖരും പങ്കെടുത്തു.