വാഹന അപകടത്തില്‍ പരുക്കേറ്റ കാസർകോട് സ്വദേശിക്ക് ഒരു കോടിയോളം രൂപ (5,75,000 ദിർഹം) കോടതി ചെലവ് ഉൾപ്പെടെ നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി വിധിച്ചു. ദുബായ് ആർടിഎ ബസ് ഡ്രൈവറായിരുന്ന കാസർകോട് ഉദുമ സ്വദേശി മീത്തൽ ശിവ ഗംഗയിൽ മങ്ങാട് കുമാരന്റെ മകന്‍ ഉമേഷ് കുമാരനാണ് നഷ്ടപരിഹാരം ലഭിക്കുക. 2016 സെപ്തംബർ 25ന് വിലെ ഷാർജ ഇത്തിഹാദ് റോഡരികിലെ നടപ്പാതയിലൂടെ പോകുമ്പോൾ മലയാളി ഓടിച്ച വാഹനം നിയന്ത്രണം വിട്ടു ഉമേഷ് ഉൾപ്പെടെയുള്ളവരെ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കൂടെ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി സുബ്രഹ്മണ്യൻ ബാബു മരിച്ചു. സാരമായ പരുക്കേറ്റ ഉമേഷിനെ ആദ്യം ഷാർജ അൽ ഖാസിമിയ ആശുപത്രിയിലും പിന്നീട് നാട്ടിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വാഹനം ഓടിച്ച മലയാളി കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി രണ്ടു മാസം തടവും മരിച്ച ആളുടെ അനന്തരാവകാശികൾക്കു രണ്ടു ലക്ഷം ദിർഹം ദിയാ ധനം നൽകാനും വിധിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വിനീത് കുമാറും നാട്ടുകാരും കൂടി നഷ്ടപരിഹാര കേസ് ഫയൽ ചെയ്യാൻ സാമൂഹിക പ്രവർത്തകനും അലി ഇബ്രാഹിം അഡ്വക്കേറ്റിസിലെ നിയമ പ്രതിനിധിയുമായ സലാം പാപ്പിനിശ്ശേരിയെ ഏൽപ്പിച്ചത്. ഇൻഷുറൻസ് കമ്പനിയാണ് ചെലവടക്കം ഒരു കോടി രൂപ ഉമേഷ് കുമാറിന് നഷ്ട പരിഹാരം നൽകേണ്ടത്.