ബർദുബായിലെ ഹൈപ്പർമാർക്കറ്റിൽ വച്ച് പതിനാറുകാരിയായ ഇന്ത്യൻ പെൺകുട്ടിയോട് മോശമായി പെരുമാറിയ ഇന്ത്യക്കാരനായ സെയിൽസ്മാന് മൂന്നുമാസം തടവുശിക്ഷ വിധിച്ചു. 41കാരനായ ഇയാളുടെ അപ്പീൽ തള്ളിയ ശേഷമാണ് കോടതി ശിക്ഷവിധിച്ചത്. ഇക്കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടി ഹൈപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് സംഭവം.
41കാരനായ സെയിൽസ്മാൻ ഒരിക്കൽ നേരെ വന്ന് ദേഹത്ത് മുട്ടി. ഉടൻ തന്നെ ക്ഷമ ചോദിക്കുകയും ചെയ്തു. അബദ്ധവശാൽ തട്ടിപ്പോയതാണെന്നാണ് പെൺകുട്ടി വിചാരിച്ചത്. എന്നാൽ, സാധനങ്ങൾ പരിശോധിച്ചുകൊണ്ടിരുന്നപ്പോൾ ഇയാൾ വീണ്ടും വരികയും ശരീരത്തിൽ അനാവശ്യമായി തൊടുകയും ചെയ്തു. എന്നിട്ട്, പുഞ്ചിരിച്ചുകൊണ്ട് ക്ഷമ ചോദിക്കുകയും ചെയ്തു.
ഇതോടെ പെൺകുട്ടി ഹൈപ്പർമാർക്കറ്റിൽ നിന്നു പുറത്തുപോയി. ഗ്ലാസിലൂടെ നോക്കുമ്പോൾ ഈ സെയിൽസ്മാൻ പെൺകുട്ടിയെ നോക്കി ചിരിക്കുകയായിരുന്നുവെന്നാണ് മൊഴി. തിരികെ വന്ന പെൺകുട്ടി സെയിൽസ്മാനുമായി വഴക്കിട്ടു. സംഭവം പൊലീസിനെ അറിയിക്കുമെന്നും പറഞ്ഞു. തന്റെ പിതാവിനോട് സംഭവിച്ച കാര്യങ്ങൾ പറഞ്ഞ പെൺകുട്ടി പൊലീസിൽ പരാതി നൽകി.
മേയ് മാസത്തിൽ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കേസ് പരിഗണിക്കുകയും സെയിൽസ്മാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പ്രതി ഉന്നതകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. എന്നാൽ, ഇപ്പോൾ കോടതി അത് തള്ളുകയും പ്രതിയായ സെയിൽസ്മാനെ മൂന്നു മാസം ജയിൽ ശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു.