ദുബായില്‍ ടെന്നിസ് അക്കാദമി സ്ഥാപിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് ഇന്ത്യയുടെ ടെന്നിസ് താരം സാനിയ മിര്‍സ. താമസം കൂടുതലും ദുബായിലായ സ്ഥിതിക്ക് അത്തരമൊരു ഉദ്യമത്തിന് പ്രാധാന്യമുണ്ട്. ഇതിന്റെ കൂടുതൽ സാധ്യതകൾ പരിശോധിച്ചുവരുന്നു. പക്ഷേ, എന്ന് യാഥാര്‍ഥ്യമാകും എന്നതിനെക്കുറിച്ച് പറയാനാവില്ലെന്നും ഇന്ത്യയിലെ അക്കാദമിയിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുംസാനിയ ദുബായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമുള്ളതിനാൽ ഇൗ സീസണിലെ മത്സരങ്ങൾ നേരത്തെ പൂർത്തിയാക്കി. അസുഖം ഭേദമായി കളിക്കളത്തിൽ തിരിച്ചെത്തുന്നതിനനുസരിച്ചായിരിക്കും അടുത്ത സീസണെക്കുറിച്ച് ആലോചിക്കുക. സാനിയക്ക് ശേഷം ആരെന്ന ചോദ്യം കഴിഞ്ഞ 15 വർഷമായി കേട്ടുകൊണ്ടിരിക്കുന്നു. ഏഷ്യയിൽ പ്രത്യേകിച്ച് ഇന്ത്യയിൽ ടെന്നിസിനോടുള്ള ഇഷ്ടം വർധിച്ചിട്ടുണ്ട്.
ഒട്ടേറെ പെൺകുട്ടികൾ മികച്ച രീതിയിൽ ടെന്നിസ് പരിശീലിച്ചുകൊണ്ടിരിക്കുന്നു. നിർഭാഗ്യത്തിന് ആരും പെട്ടെന്ന് ഉയർന്നുവരുന്നില്ലെന്നേയുള്ളൂ. എന്നാൽ, വൈകാതെ അതു സംഭവിക്കാം. ടെന്നിസ് കഠിന പ്രയത്നം ആവശ്യമുള്ള കായിക ഇനമാണ്. ശാരീരികമായും മാനസികമായും ഒട്ടേറെ സമ്മർദ്ദങ്ങളെ അതിജീവിച്ചുവേണം ടെന്നിസ് കളിക്കാൻ. എന്റെ ജീവിതത്തിലെ പല അനുസ്മരണീയ നിമിഷങ്ങളും സമ്മാനിച്ച പ്രിയപ്പെട്ട സ്ഥലമാണ് ദുബായ്.
ഇൗ നഗരം കായിക ജീവിതത്തിലെ പ്രധാനപ്പെട്ട ഒട്ടേറെ സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഒട്ടേറെ പേര്‍ ഇവിടെയുണ്ടെന്നതും സന്തോഷം പകരുന്നു. ദുബായിൽ പുതുതായി ആരംഭിച്ച കോസ്മോസ് സ്പോർട്സ് ഔട് ലറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയുടെ ടെന്നിസ് റാണി ദുബായിലെത്തിയത്.