അബുദാബിയിൽ നടന്ന വേൾഡ് സ്കിൽസ് ചാംപ്യൻഷിപ്പിൽ ചൈനയ്ക്ക് കിരീടം. പതിനഞ്ച് സ്വർണമെഡലുകളോടെയാണ് ചൈന ഒന്നാമതെത്തിയത്. ഇന്ത്യക്ക് രണ്ട് മെഡലുകൾ ലഭിച്ചു
തൊഴിൽ വൈദഗ്ധ്യത്തിൻറെ ഒളിംപിക്സ് എന്നാണ് വേൾഡ് സ്കിൽസ് ചാംപ്യൻഷിപ്പ് അറിയപ്പെടുന്നത്. 15 സ്വർണമടക്കം മുപ്പത് മെഡലുകളാണ് ചൈന നേടിയത്. കൊറിയ രണ്ടാമതും ബ്രസീൽ മൂന്നാമതും എത്തി. പേസ്ട്രി ആൻഡ് കോൺഫെക്ഷനറി വിഭാഗത്തിലും പ്രോടൈപ്പ് മോഡലിങ്ങിലുമാണ് ഇന്ത്യക്ക് മെഡലുകൾ ലഭിച്ചത്. പേസ്ട്രി ആൻഡ് കോൺഫെക്ഷനറി മൽസരത്തിൽ മോഹിത് ദുദേജ വെള്ളി മെഡൽ നേടി. പ്രോടൈപ്പിൽ കിരൺ സുധാകർ വെങ്കലവും നേടി.
കേരളത്തിൻറെ പ്രതീക്ഷയായി രണ്ട് മലയാളി താരങ്ങൾ മൽസരങ്ങൾക്കുണ്ടായിരുന്നു എങ്കിലും മെഡൽ നേടാനായില്ല. സമാപന ചടങ്ങിനോട് അനുബന്ധിച്ച് സംഗീത പരിപാടിയും താരങ്ങളുടെ മാർച്ച് പാസ്റ്റും ഉണ്ടായിരുന്നു.
നാലു ദിവസം നീണ്ട മൽസരങ്ങളിൽ അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള 1300 ഓളം താരങ്ങളാണ് പങ്കെടുത്തത്. റഷ്യയിലെ കസാനിലാണ് അടുത്ത വേൾഡ് സ്കിൽസ് ചാംപ്യൻഷിപ്പ്.