ഒമാനിൽ എണ്ണ മേഖലയിൽ സ്വദേശിവൽക്കരണം വർധിപ്പിക്കാൻ തീരുമാനം. ഇതിൻറെ ഭാഗമായി സ്വദേശികൾക്കുള്ള പരിശീലന പരിപാടികൾ ഊർജിതമാക്കും.
ഒമാനിൽ സർക്കാർ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്ന നടപടികളുടെ തുടർച്ചയായാണ് എണ്ണ മേഖലയിലും കൂടുതൽ സ്വദേശികളെ നിയോഗിക്കുന്നത്. സ്വദേശികൾക്ക് ഈ മേഖലയെ കുറിച്ച് അറിവ് നൽകുന്നതിന് മാനവ വിഭവശേഷി മന്ത്രാലയവും ഒമാൻ സൊസൈറ്റി ഫോർ പെട്രോളിയം സർവിസസും സഹകരിച്ച് പരിശീലന പരിപാടികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. എണ്ണ, പ്രകൃതി വാതക മേഖലയിലെ തൊഴിലുകൾക്ക് വേണ്ട പ്രഫഷനൽ മികവ് ഉയർത്തുക ലക്ഷ്യമിട്ടാണ് പരിശീലന പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്. തൊഴിൽ വിപണിയുടെ ആവശ്യത്തിന് അനുസരിച്ച് വിദഗ്ധരും പരിശീലനം സിദ്ധിച്ചവരുമായ സ്വദേശി തൊഴിൽ സേനയെ വാർത്തെടുക്കുന്നതിന് ഇതു വഴി സാധിക്കുമെന്നാണ് കരുതുന്നത്. സ്വദേശി ബിരുദധാരികൾക്ക് ഇതുവഴി ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ലഭ്യമാക്കാനും കഴിയുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പ്രതീക്ഷിക്കുന്നു. ഒമാനിൽ 2004 മുതൽ സ്വദേശി വൽക്കരണം ആരംഭിച്ചെങ്കിലും 2014ൽ ആണ് ഊർജിതമായത്.