അബുദാബി: അനധികൃതമായി ലൈസൻസ് പ്ലേറ്റ് പിക്കപ്പ് വാഹനത്തിൽ കടത്തുന്നതിനിടയിൽ യുവാവിനെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. റോഡിലൂടെ കാൽനടയാത്രക്കാർക്ക് ഭീഷണിയാകും വിധം അപകടകരമായ രീതിയിൽ സഞ്ചരിക്കുന്നതിനിടയിലാണ് ബാനിയാസ് ഭാഗത്തു നിന്ന് യുവാവിനെ പിടികൂടിയതെന്ന് അബുദാബി പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ലഫ്. കേണൽ ഡോ. അബ്ദുല്ല അൽ സുവൈദി അറിയിച്ചു. അപകടകരമായ രീതിയിൽ റോഡിലൂടെ വാഹനത്തിൽ യുവാവ് സഞ്ചരിക്കുന്ന വിവരം പൊതുജനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് നിരീക്ഷണം നടത്തിയത്.
ജനങ്ങളുടെ സുരക്ഷക്കു ഭീഷണിയാവുകയും ഗുരുതരമായ അപകടങ്ങൾക്കു കാരണമാവുകയും ചെയ്യുന്ന രീതിയിലുള്ള ഡ്രൈവിങ് ഗുരുതരമായ നിയമലംഘനമായി കണക്കാക്കുമെന്ന് ട്രാഫിക് പൊലീസ് അധികൃതർ വെളിപ്പെടുത്തി. 2017ലെ എക്‌സിക്യൂട്ടീവ് റെഗുലേഷൻ 178-ാം നമ്പർ പ്രകാരം വീണ്ടുവിചാരമില്ലാതെയും സാഹസികവുമായി സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും പൊതു സ്വത്തിനും വാഹനങ്ങൾക്കും മറ്റും അപകട ഭീഷണി ഉയർത്തുംവിധം അലക്ഷ്യമായി റോഡിലൂടെ ഡ്രൈവിങ് ചെയ്യുന്നവരുടെ വാഹനം രണ്ട് മാസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ കണ്ടുകെട്ടുകയും ഡ്രൈവിങ് ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകൾ റജിസ്റ്റർ ചെയ്യുകയും 2,000 ദിർഹം സാമ്പത്തിക പിഴ ചുമത്തുകയും ചെയ്യും.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ലൈസൻസില്ലാത്തവരെ രക്ഷിതാക്കൾ യാതൊരു കാരണവശാലും റോഡുകളിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യാൻ അനുവദിക്കരുതെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ സഹകരണത്തോടെ യുവാക്കളിൽ ട്രാഫിക് സുരക്ഷാ ബോധവൽക്കരണത്തിനായി പ്രത്യേക പരിപാടി സംഘടിപ്പിക്കാനും ട്രാഫിക് പൊലീസ് ലക്ഷ്യമാക്കുന്നു.
ട്രാഫിക് സുരക്ഷാ ബോധവൽക്കരണ എക്‌സ്ബിഷനുകളിലൂടെ സ്‌കൂളിലും കോളജുകളിലും ട്രാഫിക് സംസ്‌കാരം വളർത്താനും ട്രാഫിക് അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ട്രാഫിക് നിയമ വിദ്യാഭ്യാസ ബോധവൽക്കരണം അബുദാബിയിൽ ഈ വർഷവും തുടർച്ചയായി നടപ്പാക്കുന്നതെന്നും അധികൃതർ പറഞ്ഞു.