ദുബായ് ∙ ഒരുമിച്ചുവന്ന നാലു മരണങ്ങളുടെ ആഘാതത്തിലാണു ഫുജൈറയിലെ മലയാളികൾ. ബെംഗളൂരു– മൈസൂരു ഹൈവേയിലെ അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥികളായ ജോയൽ ജേക്കബ്, നിഖിത് ജോബ് സുദീപ്, റെബേക്ക തോമസ്, ജീന എൽദോ എന്നിവർ ബാല്യകാലം മുതലേ ഉറ്റ സുഹൃത്തുക്കൾ. സ്കൂൾ പഠനത്തിനു ശേഷം ഉപരിപഠനത്തിനായി പലയിടത്തേക്കു പോയ ശേഷവും കാത്തുസൂക്ഷിച്ച സൗഹൃദം മരണത്തിലും അവരെ ഒരുമിച്ചുചേർത്തു.
ഇന്ത്യൻ ക്ലബ്ബിന്റെ കലാവേദികളിലും മറ്റും ഇവർ സജീവമായിരുന്നു. ഇന്ത്യൻ ക്ലബ്ബിൽ ഇന്നലെ നടത്താനിരുന്ന നവരാത്രി ആഘോഷ പരിപാടികൾ ദുരന്തവാർത്തയറിഞ്ഞതോടെ മാറ്റിവച്ചു. ജോയലിന്റെ പിതാവ് ജേക്കബ് എം.തോമസ് ഫുജൈറയിൽ ട്രാൻസ്പോർട്ടിങ് കമ്പനി നടത്തുകയാണ്. അമ്മ സോളി നഴ്സാണ്.
ഫുജൈറ സെന്റ് മേരീസിലെ സ്കൂൾ പഠനത്തിനു ശേഷമാണു മെഡിസിൻ പഠനത്തിനു ബെംഗളൂരുവിലേക്കു പോയത്. ഓഗസ്റ്റ് 16നു സഹോദരി ഷെറിന്റെ വിവാഹത്തിനാണ് അവസാനമായി നാട്ടിൽ പോയത്. തുടർന്ന് 28നു ഫുജൈറയിലെത്തി രണ്ടാഴ്ച മുൻപു വരെ ഇവിടെ തങ്ങുകയും ചെയ്തു. നിഖിത്തും കുടുംബവും മൂന്നു കൊല്ലം മുൻപാണു പത്തനംതിട്ടയിൽ നിന്നു കൊച്ചിയിലേക്കു താമസം മാറ്റിയത്. ഏക സഹോദരി നിഖിത ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. പിതാവ് സുദീപ് ഫുജൈറയിൽ ബിസിനസ് നടത്തുകയാണ്. സ്കൂൾ പഠനത്തിനുശേഷം വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിബിഎ പഠിച്ച റെബേക്കയുടെയും ജീനയുടെയും ബിരുദദാന ദിനമായിരുന്നു ഇന്ന്. ഇതിൽ പങ്കെടുക്കാൻ മറ്റു രണ്ടു പേരെയും കൂട്ടി പോകുമ്പോഴായിരുന്നു അപകടം.
യൂറോപ്യൻ യാത്രയ്ക്കിടെയാണു റെബേക്കയുടെ മാതാപിതാക്കൾ ദുരന്തവാർത്തയറിഞ്ഞത്. പിതാവ് ഡാനിയേൽ തോമസ് ദുബായിൽ എമിറേറ്റ്സ് എയർലൈൻസ് ഉദ്യോഗസ്ഥനാണ്. മാതാവ് മോണിക്ക വീട്ടമ്മയാണ്. റബേക്ക ദുബായിൽ മിലേനിയം സ്കൂളിലാണു ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സഹോദരൻ ആൻഡ്രൂ വിദ്യാർഥിയാണ്. ഉപരിപഠനത്തിനായി ലണ്ടനിലേക്കു പോകാൻ ഒരാഴ്ച ബാക്കിയുള്ളപ്പോഴാണു ജീനയെ മരണം തട്ടിയെടുത്തത്.
ഔർ ഓൺ സ്കൂൾ വിദ്യാർഥിനിയായിരുന്നു. പിതാവ് എൽദോ ദുബായിൽ ഇത്തിസലാത്ത് ഉദ്യോഗസ്ഥനാണ്. അമ്മ ജൂണോ അവധിക്കു നാട്ടിലുണ്ടായിരുന്നു. മൂന്നു പെൺമക്കളിൽ ഇളയയാളാണു ജീന. മൂത്ത മകൾ ജീവയും കുടുംബവും കാനഡയിലാണ്. രണ്ടാമത്തെ മകൾ ജിനി ലണ്ടനിൽ ബാങ്ക് ഉദ്യോഗസ്ഥയാണ്. സഹോദരിക്കൊപ്പം താമസിച്ചു ലണ്ടനിൽ ഉപരിപഠനം നടത്താനായിരുന്നു ആലോചന.
ട്രക്ക് ഡ്രൈവർ കടന്നുകളഞ്ഞു
ബെംഗളൂരു ∙ മൈസൂരു ഭാഗത്തേക്കു പോകുകയായിരുന്ന ഹരിയാന റജിസ്ട്രേഷൻ ട്രക്കുമായാണു മലയാളി വിദ്യാർഥികളുടെ കാർ കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ നിശേഷം തകർന്നു. ജോയൽ ജേക്കബാണ് കാർ ഓടിച്ചിരുന്നത്.
ട്രക്ക് ഡ്രൈവർ കടന്നുകളഞ്ഞു. ജോയലിന്റെ രക്ഷിതാക്കൾ വിദേശത്തായതിനാൽ ബെംഗളൂരുവിലെ ബന്ധുക്കളെ പൊലീസ് വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് മറ്റുള്ളവരുടെ ബന്ധുക്കളെ അറിയിച്ചത്. രാമനഗര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.