ദുബായ് : പാരമ്പര്യ വേഷമായ പര്‍ദ വെടിഞ്ഞു ഈജിപ്ഷ്യന്‍ വനിതകള്‍ ഇന്ത്യന്‍ വേഷമായ സാരിയെ പുണരുന്നു. തലസ്ഥാനമായ കൈറോയിലെ തുണിക്കടകളില്‍ സാരിയിലേക്ക് മാറുന്ന വനിതകളുടെ തിരക്കാണ് ഇപ്പോഴെന്നാണ് ഈജിപ്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
കല്യാണത്തലേന്നു അണിഞ്ഞൊരുങ്ങാന്‍ ഈജ്പിതിലെ മൊഞ്ചത്തിമാര്‍ക്ക് സാരിവേണം. കൈകളില്‍ മട്ടത്തില്‍ മൈലാഞ്ചിയിട്ട് സാരിയും ചുറ്റി പുതുനാരികളും തോഴിമാരും മംഗല്യരാവ് മഴവില്‍വര്‍ണമാക്കുകയാണ്. ഇതിനായി വിവിധ തരം സാരികള്‍ വ്യാപരികള്‍ വിപണികളില്‍ എത്തിച്ചിട്ടുണ്ട്. സാരികളുടെ ഈ വര്‍ണവൈവിധ്യം തന്നെയാണ് അറബ് വനിതകളെ ഹഠാദാകർഷിച്ചത്. കേരളത്തിനു അപരിചിതമായ പര്‍ദ ധരിക്കാത്തവരെ പടിക്കുപുറത്താക്കുന്ന പ്രഭാഷണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളില്‍ പ്രവഹിക്കുന്ന സമയത്താണ് നാഗരികതയുടെ ജന്മഗേഹം എന്നറിയപ്പെടുന്ന ഈജിപ്തിൽ നിന്നും വനിതകളുടെ വേഷത്തിലെ കൗതുകവാര്‍ത്തയെത്തുന്നത്.
ഈജിപ്ത് വിനോദ – സാംസ്കാരിക മന്ത്രാലയങ്ങള്‍ സംയുക്തമായി ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചു സംഘടിപ്പിച്ച ‘സാരി ഷോ’ ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. അഭ്രപാളികളില്‍ മാത്രം കൗതുകത്തോടെ കണ്ടിരുന്ന സാരികള്‍ കയ്റോ വിപണി കീഴടക്കാന്‍ ഈ പ്രദര്‍ശനം വഴിവച്ചിട്ടുണ്ട്. പരീക്ഷണത്തിനായി രണ്ടു സാരികള്‍ കൊണ്ട് ആരംഭിച്ച പ്രദര്‍ശനം വനിതകളുടെ ആവശ്യവും താല്‍പര്യവും കാരണം സാരിശേഖരം കൊണ്ട് സമൃദ്ധമാക്കേണ്ടി വന്നതായി കൈറോ ഇന്ത്യന്‍ സ്ഥാനപതി സഹര്‍ സിംഗ് പറഞ്ഞു.
കടകള്‍ക്ക് അഴകായി ഇന്ത്യന്‍ സാരികള്‍
കയ്റോയിലെ തുണിക്കടകള്‍ ഇപ്പോള്‍ മുന്‍വശം അലങ്കരിക്കുന്നത് ഇന്ത്യന്‍ സാരികളുടെ വര്‍ണവൈവിധ്യം കൊണ്ടാണെന്ന് ഷോപ്പുടമ മുതവല്ലി ലാഷിന്‍ പറയുന്നു. ഒരുപുതിയ വേഷം തരംഗമായി മാറുന്ന കാഴ്ചയാണിപ്പോള്‍ കൈറോയില്‍. ഇന്ത്യയില്‍ നിന്നും കൊണ്ടുവരുന്നതിനു പുറമേ ഈജിപ്തിലെ വന്‍കിട തുണിമില്ലുകള്‍ സാരികളും പുറത്തിറക്കാന്‍ തുടങ്ങി. സാരികള്‍ തയ്പ്പിക്കുന്നതിനും അലങ്കാരപ്പണികളില്‍ വിദഗ്ധരായ വനിതകള്‍ മേനിയഴക് കൂട്ടുന്ന സാരികള്‍ രൂപകല്‍പ്പന ചെയ്യുന്നു. കയ്റോയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ സാരിമില്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും ഇന്ത്യയില്‍ നിന്നെത്തുന്ന സാരികളോട് കിടപിടിക്കാന്‍ ഇവയ്ക്ക് ആകുന്നില്ല. അതുകൊണ്ട് ഇറക്കുമതി തിരുവ സാരികളുടെ വില കൂട്ടാന്‍ ഇടയാക്കിയിട്ടുണ്ടെന്ന അഭിപ്രായമുള്ള കച്ചവടക്കാരുമുണ്ട്.
850 ഈജിപ്ഷ്യന്‍ പൗണ്ട് ( 55 ഡോളര്‍ ) മുതല്‍ മൂവായിരം പൗണ്ട് (170 ഡോളര്‍ ) വരെ വിലയുള്ള സാരികള്‍ വിപണിയിലുണ്ട്. വിവാഹവശ്യാര്‍ത്ഥം വാങ്ങുന്നവര്‍ മുന്തിയ ഇനമാണ് വാങ്ങുന്നത്. വിവാഹ വേളയിലും വീടിനകത്തെ വസ്ത്രമായും സാരി ഉടുത്തൊരുങ്ങുകയാണ് ഈജിപ്ത് വനിതകള്‍.
വിവാഹ വസ്ത്രങ്ങള്‍ വാടകയ്ക്ക് എടുക്കുന്ന പതിവ് ഈജിപ്തിലുണ്ട്. വസ്ത്രം വാങ്ങാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ സാരി വാടകയ്ക്ക് തരപ്പെടുത്തിയാണ് വിവാഹത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ആനന്ദപ്രദമാക്കുന്നത്.
പ്രായത്തിനും സാഹചര്യത്തിനും സാമ്പത്തിക സ്ഥിതിക്കും അനുയോജ്യമായ സാരികള്‍ അവര്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കുന്നു. അടുക്കളയിലും അരങ്ങത്തും ഒരുപോലെ ഇണങ്ങുന്ന വേഷം എന്നതാണ് സാരിയെ ഈജിപ്ഷ്യന്‍ വനിതകള്‍ക്ക് പ്രിയങ്കരമാക്കിയ മറ്റൊരു ഘടകം.
തുര്‍ക്കി, ഇന്ത്യന്‍ സിനിമകളും സീരിയലുകളും ഈജ്പിതിലേക്ക് പുതിയ വേഷസംസ്കാരം സന്നിവേശിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇഷ്ടനായികമാരുടെ വേഷം അനുകരിക്കാനുള്ള അതിയായ ആഗ്രഹം കണ്ണഞ്ചിപ്പിക്കുന്ന സാരികകളുടുത്തു സാഫല്യമാക്കുകയാണ് തരുണികള്‍.