യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന അറബ് നേതാവ്. 84 ലക്ഷം പേരാണ് അദ്ദേഹത്തിൻ്റെ വാക്കുകൾക്കായി ട്വിറ്ററിൽ കണ്ണും നട്ടിരിക്കുന്നത്. ട്വിപ്ലോമസി പുറത്തുവിട്ട ടോപ് ടെൻ പട്ടികയിൽ ഇടം പിടിച്ച ഏക അറബ് നേതാവും ഷെയ്ഖ് മുഹമ്മദ് തന്നെ.
ലോകത്ത് പത്താമതായാണ് അദ്ദേഹം ട്വിറ്ററിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ‍് ട്രംപാണ് ഒന്നാമത്. രണ്ടാം സ്ഥാനം ഫ്രാൻസിസ് മാർപ്പാപ്പയും മൂന്നും നാലും സ്ഥാനങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും നേടി. മോദിക്ക് ട്വിറ്ററിൽ രണ്ട് അക്കൗണ്ടുകളുണ്ട്. ഇവയാണ് തൊട്ടടുത്ത സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എട്ടാം സ്ഥാനത്തുണ്ട്.
ഇതേ സമയം, അറബ് നേതാക്കൾ ട്വിറ്റർ അക്കൗണ്ട് തുടങ്ങുന്നത് തുടരുന്നു. ഏറ്റവുമൊടുവിൽ ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവ് ട്വിറ്ററിലെത്തി. ജോർദാനിലെ റാനിയ രാജ്ഞിയാണ് ആദ്യത്തെ ആദ്യം പിന്തുടർന്നത്. ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല രാജാവിനെ ട്വിറ്ററിലേയ്ക്ക് സ്വാഗതം ചെയ്തു.