അബുദാബി: ഹൃദയശസ്ത്രക്രിയക്ക് വിധേയനായ മലയാളി യുവാവിന് മെഡിക്കൽ ഇൻഷുറൻസ് കമ്പനി 1,30,000 ദിർഹം (23 ലക്ഷം രൂപ) ചികിത്സാ ചെലവായി നൽകാൻ അബുദാബി കോടതി വിധിച്ചു. കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശി കരീം അബ്ദുൽറസാഖി(44)നാണ് ചികിത്സാ ചെലവ് ലഭിക്കുക.
2015 ജനുവരി പതിനേഴിന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് കരീം ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. അബുദാബിയിലെ പ്രമുഖ എണ്ണയുത്പാദന കമ്പനിയിലെ കരാർ ജീവനക്കാരനായിരുന്ന കരീമിൻ്റെ ഹൃദയം തകരാറിലാണെന്ന് 2010ൽ കണ്ടെത്തി. ആ വർഷം ഡിസംബറിൽ അബുദാബി ഷെയ്ഖ് ഖലീഫാ ആശുപത്രിയിൽ നിന്ന് പേസ്മേക്കർ സംഘടിപ്പിച്ചു.
എന്നാൽ, 2014 സെപ്തംബറിൽ ഹൃദയത്തിൻ്റെ പ്രവർത്തനം വീണ്ടും തകരാറിലായി. അന്ന് ജീവൻ നിലനിർത്താൻ നിത്യേന 20 ഗുളികകൾ വരെ കഴിച്ചു. അതേസമയം, ദിവസവും 200 മില്ലി ലിറ്റർ വെള്ളം മാത്രമേ കുടിക്കാൻ സാധിച്ചുള്ളൂ. കൂടുതൽ വെള്ളം കുടിച്ചാൽ ശ്വാസോഛ്വാസം തകരാറിലാകുമായിരുന്നു. ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ വേറൊരു പോംവഴിയുമില്ലെന്ന് അബുദാബിയിലെ ഡോക്ടർമാർ വിധിയെഴുതി. തുടർന്നാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ മാറ്റിവയ്ക്കാനുള്ള ഹൃദയത്തിനായി പേര് റജിസ്റ്റർ ചെയ്തത്. ഡോക്ടർമാർ നിർദേശിച്ചതനുസരിച്ച് ആശുപത്രിക്ക് സമീപം മുറി വാടകയ്ക്കെടുത്ത് താമസിക്കുകയും ചെയ്തു.മസ്തിഷ്ക മരണം സംഭവിച്ച ഇരുപതുകാരന്റെ ഹൃദയം വൈകാതെ, കരീമിന് തുന്നിച്ചേർത്തു. രണ്ടാഴ്ച ആശുപത്രി വാസത്തിനൊടുവിൽ കരീം ആരോഗ്യം വീണ്ടെടുത്തു.
ആശുപത്രിയിൽ ചികിത്സയ്ക്ക് ചെലവായ തുക തിരിച്ചുകിട്ടുന്നതിനായി മെഡിക്കൽ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു. തുടർന്ന് ദുബായ് അൽ കബ്ബാൻ അസോസിയേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടന്റ് അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന ഇൻഷുറൻസ് കമ്പനിക്ക് വക്കീൽ നോട്ടീസ് അയച്ചു. എന്നാൽ, കരീമിൻ്റെ യുഎഇയിലെ ചികിത്സാ ചെലവ് മാത്രമേ തങ്ങൾക്ക് നിയമപരമായി നൽകേണ്ട ബാധ്യതയുള്ളൂ എന്ന് ഇൻഷുറൻസ് കമ്പനി മറുപടി അയച്ചു. ഇതര രാജ്യങ്ങളില്‍ അടിയന്തര ചികിത്സ ലഭ്യമാവേണ്ടി വന്നാൽ മാത്രമേ അവകാശം ഉന്നയിക്കാനാവുകയുള്ളൂ എന്നും വാദിച്ചു. കരീമിൻ്റെ ഹൃദയമാറ്റ ശസ്ത്രക്രിയ അത്ര അടിയന്തരമായി ചെയ്യേണ്ട ഒന്നായിരുന്നില്ലെന്നും വാദം ഉന്നയിച്ചു. തുടർന്ന് അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളി അബുദാബി കോടതിയിൽ ഇൻഷുറൻസ് കമ്പനിക്കെതിരെ ഫയൽ ചെയ്ത സിവിൽ കേസിലാണ് 1,30,000 ദിർഹം (25 ലക്ഷം രൂപ) ചികിത്സാ ചെലവ് നൽകാൻ കോടതി വിധിച്ചത്. പത്ത് മാസത്തിന് ശേഷം കരീം അബുദാബിയിൽ തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചു. മാറ്റിവച്ച ഹൃദയത്തിൻ്റെ ബലത്തിൽ കരീമിൻ്റെ രണ്ടാം വരവെന്ന തലക്കെട്ടിൽ 2015 നവംബർ 23ന് മനോരമ റിപോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.