മുപ്പത്തിയാറാമത് ഷാർജ രാജ്യാന്തര പുസ്തകമേള നവംബർ ഒന്നു മുതൽ 11 വരെ അൽ താവൂനിലെ എക്സ്പോ സെന്‍ററിൽ നടക്കും. എംടി വാസുദേവന്‍നായരും അരുന്ധതി റോയിയും ഇന്നസെന്‍റുമടക്കം 48 രാജ്യങ്ങളിൽനിന്നുള്ള 393 അതിഥികൾ അക്ഷര നഗരിയെ സമ്പന്നമാക്കാനെത്തും. ഇംഗ്ലണ്ടാണ് ഇത്തവണത്തെ അതിഥി രാജ്യം.
എന്‍റെ പുസ്തകത്തിലെ ലോകം എന്ന പ്രമേയത്തിൽ 11 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളിൽനിന്ന് 1,650 പ്രദർശകര്‍ പങ്കെടുക്കും. പുസ്തക പ്രേമികള്‍ക്ക് മികച്ച വായനാനുഭവം പകരാനായി 15 ലക്ഷം തലക്കെട്ടുകളിലുള്ള പുസ്തകങ്ങളാണ് പ്രദർശിപ്പിക്കുക. 2,600 കലാ, സാംസ്കാരിക, ശാസ്ത്ര, വിനോദ പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളാണ് ഇത്തവണത്തെ നവാഗതര്‍. എഴുത്തുകാരായ സി.രാധാകൃഷ്ണൻ, സി.വി. ബാലകൃഷ്ണൻ, നടനും എംപിയുമായ ഇന്നസെന്‍റ് എന്നിവരും വായനക്കാരുമായി സംവദിക്കാനെത്തും. ഏഴാച്ചേരി രാമചന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ, സന്തോഷ് ഏച്ചിക്കാനം തുടങ്ങി മലയാളത്തില്‍നിന്ന് പ്രമുഖരുടെ നീണ്ട നിരയുണ്ട്. പുസ്തക ചർച്ച, കവിയരങ്ങ്, മുഖാമുഖം എന്നിവയാണ് മറ്റു പ്രധാന പരിപാടികള്. പാക്കിസ്ഥാൻ ക്രിക്കറ്റ് മുൻനായകൻ വസീം അക്രമായിരിക്കും ഇത്തവണത്തെ മറ്റൊരു ആകർഷണം. കള്‍ചറല്‍ കഫെ, കുക്കറി കോര്‍ണര്‍, സോഷ്യൽ മീഡിയാ സ്റ്റേഷൻ, ദ് ഫ്യൂച്ചർ സോൺ തുടങ്ങി വ്യത്യസ്ത പരിപാടികളും ഇതോടനുബന്ധിച്ചുണ്ടാകും.