ഇന്ത്യൻ ഡ്രൈവറുടെ ജീവൻ രക്ഷിച്ച സ്വദേശി യുവതിയെ അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. യുവതിയുടെ ധൈര്യവും മനുഷ്യത്വവും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
വാഹനാപകടത്തെ തുടർന്നു വസ്‌ത്രത്തിനു തീപിടിച്ചു പ്രാണരക്ഷാർഥം ഓടുകയായിരുന്ന ട്രക്ക് ഡ്രൈവർ ഹർക്രീത് സിങ്ങിനെ കൂട്ടുകാരിയുടെ പർദ ഉപയോഗിച്ചാണ് സ്വദേശി യുവതി ജവാഹർ സെയ്‌ഫ് അൽ കുമൈതി രക്ഷപ്പെടുത്തിയത്. ഷെയ്‌ഖ് മുഹമ്മദിനെ സന്ദർശിച്ച ജവാഹറിനെ അദ്ദേഹം സ്വീകരിച്ചു. മനസ്സാന്നിധ്യത്തോടെയുള്ള നടപടി വിലപ്പെട്ട ജീവൻ രക്ഷിക്കാൻ സഹായകമായെന്നും ഇതു രാജ്യത്തിനാകെ അഭിമാനകരമാണെന്നും ഷെയ്‌ഖ് മുഹമ്മദ് പറഞ്ഞു. രാജ്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ് ധീരമായ ഈ പ്രവൃത്തിയിൽ പ്രതിഫലിക്കുന്നത്.
നന്മ ചെയ്യുകയും കാരുണ്യത്തോടെ പെരുമാറുകയും ചെയ്യുകയെന്ന പാഠമാണ് രാജ്യം പഠിപ്പിക്കുന്നതെന്നും മഹത്തായ ഈ സംസ്‌കാരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജവാഹർ പറഞ്ഞു. ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഡ്രൈവർ ഹർക്രീതിന്റെ ദേഹത്തു തീ പടർന്നത്. പൊള്ളലേറ്റ ഇയാൾ ട്രക്കിൽ നിന്ന് ഇറങ്ങിയോടുമ്പോൾ അതുവഴി കാറിൽ വരികയായിരുന്ന ജവാഹർ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ ട്രക്കിന്റെ ഡ്രൈവർക്കും പരുക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിൽസയിലാണ്.