വാഹനാപകടത്തെ തുടർന്ന് വസ്ത്രത്തിന് തീ പിടിച്ച് പ്രാണരക്ഷാർഥം ഒാടുകയായിരുന്ന ഇന്ത്യൻ ട്രക്ക് ഡ്രൈവറെ പർദ ഉപയോഗിച്ച് സാഹസികമായി രക്ഷപ്പെടുത്തിയ സ്വദേശി യുവതിക്ക് യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഎെമിയുടെ ആദരവ്. ധീരവനിത അജ്മാൻ സ്വദേശിയായ ജവഹർ സെയ്ഫ് അൽ കുമൈത്തിയെയാണ് ഷെയ്ഖ് ഹുമൈദ് ആദരിച്ചത്. സ്വദേശി വനിതയുടെ മനുഷ്യത്വപരമായ പ്രവൃത്തിയെ അദ്ദേഹം പ്രശംസിച്ചു.
റാസൽഖൈമയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം മാധ്യമങ്ങളിലൂടെ ലോക ശ്രദ്ധ നേടിയിരുന്നു. ഖലീഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ കണ്ട് മറ്റൊരു സുഹൃത്തിനോടൊപ്പം കാറിൽ മടങ്ങുമ്പോൾ റോഡിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് തീ പിടിക്കുകയും ഒന്നിൽ നിന്ന് ഒരു യുവാവ് വസ്ത്രത്തിന് തീ പിടിച്ച് ഇറങ്ങിയോടുന്നത് ജവഹര്‍ കണ്ടു. ഉടൻ തന്നെ തന്റെ കാർ റോഡരികിൽ നിർത്തി സുഹൃത്തിന്റെ പർദ(അബായ)യുമെടുത്ത് ഒാടിച്ചെന്ന് യുവാവിന്റെ ദേഹത്ത് പൊതിഞ്ഞ് തീ കെടുത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇന്ത്യൻ ഡ്രൈവർ ഹർക്രീത് സിങ് ആയിരുന്നു ആ യുവാവ്. പിന്നീട്, പൊലീസും ആംബുലൻസുമെത്തി ഹർക്രീത് സിങ്ങിനെയും രണ്ടാമത്തെ ട്രക്കിന്റെ ഡ്രൈവറെയും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതിന് ശേഷമായിരുന്നു ജവഹറും കൂട്ടുകാരിയും മടങ്ങിയത്. ഇൗ യുവതി ആരാണെന്ന് ആദ്യം തിരിച്ചറിയാത്തതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജവഹറിനെ കണ്ടെത്തിയത്. തുടർന്ന് പൊലീസ് അവരെ ആദരിക്കുകയും ചെയ്തു.