കുവൈത്തില്‍ സർക്കാർ ആശുപത്രികളിൽ വിദേശികൾക്കുള്ള ചികിത്സാ ഫീസ് വർധന ഞായറാഴ്ച പ്രാബല്യത്തിൽ വരും. 11 വിഭാഗങ്ങളിൽപ്പെട്ട വിദേശികളെ നിരക്ക് വർധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്ലിനിക്കിലെ ചികില്‍സയ്ക്ക് രണ്ടു ദിനാറും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ അഞ്ചു ദിനാറുമാണ് ഫീസ്. ഔട്ട് പേഷ്യൻറ് വിഭാഗത്തിലെ ചികില്‍സയ്ക്ക് പത്തു ദിനാർ നല്‍കണം. കിടത്തി ചികില്‍സയ്ക്ക് വാര്‍ഡിന് പ്രതിദിനം 10 ദിനാറും പ്രത്യേക മുറിക്ക് 50 ദിനാറും ഫീസുണ്ട്. തീവ്രപരിചരണ വിഭാഗത്തിലാണെങ്കില്‍ ദിവസേന 30 ദിനാര്‍ നല്‍കേണ്ടിവരും.
പ്രസവം, ഹൃദയശസ്‌ത്രക്രിയ എന്നിവയ്ക്കുള്ള ഫീസും കുത്തനെ കൂട്ടി. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ സ്കോളർഷിപ്പ് സഹിതം പഠനം നടത്തുന്ന വിദ്യാർഥികൾക്കും ആരോഗ്യമന്ത്രാലയ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉപാധികളോടെ ഇളവ് ലഭിക്കും. സ്വദേശിയുടെ വിദേശിയായ ഭാര്യയെയും മാതാവിനെയും നിരക്ക് വര്‍ധനയില്‍നിന്ന് ഒഴിവാക്കി. സോഷ്യൽ വെൽഫെയർ ഇഖാമയിൽ ഉള്ളവർ, സ്വദേശി വനിതയുടെ വിദേശിയായ കുട്ടികൾ എന്നിവര്‍ക്കും സൌജന്യ ചികില്‍സ തുടരും. ട്രാൻസിറ്റ് വീസക്കാരുടെ അടിയന്തര ചികിത്സ, ആയമാർ, ആഭ്യന്തര മന്ത്രാലയത്തിന്‍റെ തിരിച്ചറിയൽ കാർഡുള്ള ബിദൂനികൾ, ഔദ്യോഗിക പ്രതിനിധികൾ, തടവിൽ കഴിയുന്ന വിദേശികൾ എന്നിവരും ചികില്‍സാ ഫീസിളവ് ലഭിക്കുന്നവരുടെ പട്ടികയില്‍ വരും.