ഒമാനിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സമിതിയിൽ അർഹരെ തഴഞ്ഞ് സിപിഎം പ്രവർത്തകരെ തിരുകി കയറ്റിയെന്ന് ആരോപണം. ഇതേ തുടർന്ന് മന്ത്രി എ.കെ.ബാലന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്തു.
മലയാളം മിഷന്‍റെ ഒമാനിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട കമ്മിറ്റി രൂപീകരണമാണ് തര്‍ക്കത്തില്‍ കലാശിച്ചത്. കമ്മിറ്റിയില്‍ സിപിഎം പ്രവർത്തകരെ തിരികി കയറ്റി എന്നായിരുന്നു പ്രധാന ആരോപണം. സാംസ്കാരിക മന്ത്രി എ.കെ.ബാലന്‍ വേദിയിലിക്കെയാണ് ഈ ചേരിപ്പോര്. സൂർ മേഖലയെ പ്രതിനിധീകരിച്ച് കമ്മിറ്റിയില്‍ എത്തിയ വ്യക്തിയെ ആ മേഖലയിലുള്ളവർക്ക് പരിചയമില്ലെന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്. വർഷങ്ങളായി മലയാളം മിഷനിൽ പ്രവർത്തിക്കുന്നവരെ തഴഞ്ഞതാണ് ഇവരെ ചൊടിപ്പിച്ചത്.
ഇതോടെ ഒരു വിഭാഗം ആളുകൾ എതിർപ്പുയർത്തിയവരെ ഭീഷണിപ്പെടുത്തിയതോടെ രംഗം വഷളായി. ആരോപണങ്ങൾ പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയെങ്കിലും എതിരഭിപ്രായം ഉന്നയിച്ചവരെ സംഘാടകർ ബലപ്രയോഗത്തിലൂടെ പുറത്താക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശമിച്ച മാധ്യമപ്രവർത്തകർക്ക് നേരെയും കയ്യേറ്റം ഉണ്ടായി.