ദുബായിൽ വർക്‌ഷോപ്പിനുള്ളിൽ പ്രവർത്തിച്ചിരുന്ന മസാജ് സെന്റർ–സ്പാ സാമ്പത്തിക മന്ത്രാലയം അടപ്പിച്ചു. സ്ഥാപനത്തിന്റെ ഒന്നാം നിലയിലാണ് അനധികൃത മസാജ് സെന്റർ പ്രവർത്തിച്ചിരുന്നത്. റാസൽഖൂറിലെ ഒരുവാഹന ഗ്യാരേജിലെ ഈ മസാജ് സെന്‍റര്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉള്ളതായിരുന്നു. അധികൃതരുടെ പരിശോധനയിൽ പെട്ടെന്ന് കണ്ടെത്താൻ കഴിയുന്ന വിധം ആയിരുന്നില്ല പെർമിറ്റില്ലാത്ത മസാജ് സെന്ററിന്റെ നിര്‍മാണം. ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ആയിരത്തിലധികം ബിസിനസ് കാർഡുകള്‍ പിടിച്ചെടുത്തു. മസാജ് സെന്റർ സംബന്ധിച്ചുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തിയ ഈ പരസ്യക്കാർഡുകൾ വിതരണത്തിനു തയാറാക്കി വച്ചതായിരുന്നു.
എമിറേറ്റിലെ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും മെച്ചപ്പെട്ട സേവനങ്ങൾ ജനങ്ങള്‍ക്ക് നൽകാൻ പ്രാപ്തമാക്കുന്നതിനുമാണ് വിപണികളിൽ പരിശോധനകൾ നടത്തുന്നതെന്ന് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയ മന്ത്രാലയ ഉപഭോക്‌തൃ വിഭാഗത്തിലെ ഹസൻ ബൂ നഫൂർ പറഞ്ഞു. മന്ത്രാലയ മാർഗ നിർദേശങ്ങൾ പാലിച്ചാണ് സ്ഥാപനങ്ങളുടെ പ്രവർത്തനമെന്ന് ഉറപ്പാക്കാൻ നടത്തിയ പരിശോധയിലാണ് അനധികൃത മസാജ് സെന്റർ കണ്ടെത്തിയത്. മസാജിനു പുറമേ ശരീര ഭാഗങ്ങളിലെ മുടി നീക്കം ചെയ്യാനുള്ള ലേസർ ചികിത്സയും സെന്ററിൽ ഉണ്ടായിരുന്നു. ഇതിനുള്ള ജീവനക്കാരും ആധുനിക ഉപകരണങ്ങളും ഒരുക്കിയാണ് അനധികൃത സ്ഥാപനം ആളുകളെ സ്വീകരിച്ചിരുന്നത്. താഴെ നിലയിൽ വാഹനങ്ങൾ കേടുപാടുകള്‍ തീര്‍ക്കുകയും മുകൾനില സൗകര്യപ്പെടുത്തി മസാജ് സെന്ററിനു നൽകുകയുമാണ് ചെയ്തത്. പുറത്തു നിന്നും മസാജ് സെന്ററിന്റെ യാതൊരു സൂചനയും ലഭിക്കുകയില്ല.
എമിറേറ്റിൽ അനധികൃത മസാജ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്ന പരാതി വർധിച്ചതിനാൽ ഉദ്യോഗസ്ഥർ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ മസാജ് സെന്ററുകൾ വേണമെന്നാണ് മന്ത്രാലയ ചട്ടം. ഇതുലംഘിച്ചാണ് പല കേന്ദ്രങ്ങളും പ്രവർത്തിക്കുന്നതെന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്. പാർപ്പിട ഫ്‌ളാറ്റുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ ഉഴിച്ചിൽ കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.
വ്യപാര, വാണിജ്യ സ്ഥാപനങ്ങളും താമസസ്ഥലങ്ങളും മറയാക്കി മസാജ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകും. പരിശോധയില്‍ കണ്ടെത്തിയ റാസല്‍ ഖോറിലെ മസാജ് സെന്‍ററിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമ്പത്തിക മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.