ഷാര്‍ജ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ഷാര്‍ജ പൊലീസ് തലവൻ ബ്രി. സെയ്ഫ് അല്‍ സെരി അല്‍ ഷംസി പറഞ്ഞു. പൊതുമാപ്പ് നല്‍കേണ്ട 149 പേരുടെ പട്ടിക തയ്യാറായിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഗുരതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ടവരെ മോചിപ്പിക്കാനാണ് ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടത്. ഇതനുസരിച്ച് മലയാളികള്‍ ഉള്‍പെടെ 149 പേര്‍ക്ക് മോചനം സാധ്യമാകും. ഇവരുടെ പേരിലുള്ള രണ്ടു കോടി ദിര്‍ഹം സാമ്പത്തിക ബാധ്യതയും എഴുതിത്തള്ളും.
മൂന്നു വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ ചെറിയ കുറ്റകൃത്യങ്ങളില്പെട്ടവര്ക്കാണ് പൊതുമാപ്പ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു ഷെയ്ഖ് സുല്‍ത്താന്‍റെ ഉത്തരവ്. ഭരണാധികാരികളുടെ കാരുണ്യത്തില്‍ പുറത്തിറങ്ങുന്നത് മലയാളികള്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലുള്ളവരും ഉള്‍പെടും. ഇങ്ങനെ മോചിപ്പിക്കുന്നവര്‍ക്ക് ഷാര്‍ജയില്‍ തന്നെ നല്ല ജോലി നല്‍കുമെന്ന പ്രഖ്യാപനവും പ്രവാസിമലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇരട്ടിമധുരമായി.