അബുദാബി∙ ഹൃദ്രോഗവും കിഡ്നിയിലെ തകരാറും മൂലം ഈജിപ്ഷ്യൻ യുവതി ഇമാൻ അബ്ദുൽ ആറ്റി മരണപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഭാരംകൂടിയ വനിതയായിരുന്നു ഇമാൻ. ഭാരക്കൂടുതലും വിഷാദരോഗവും ബാധിച്ച് അനങ്ങാൻ പോലും ബുദ്ധിമുട്ടിയ ഇമാന്റെ ശരീരഭാരം നൂറുകിലോയോളം കുറച്ചത് ഇന്ത്യയിലെ ചികിത്സയുടെ ഫലമായാണ്. കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലും ഇമാന് തുണയായി. യുഎഇയിലെ ചികിത്സയും ഫലം കണ്ടു തുടങ്ങിയതോടെ സാധാരണ ജീവിതം സ്വന്തമാക്കാമെന്നായിരുന്നു ഈ മുപ്പത്തേഴുകാരിയുടെ പ്രതീക്ഷ. അതിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിക്കുന്നത്.
∙ഒക്ടോബർ 24,2016: ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയായി 36ാം വയസിൽ ഇമാനെ പ്രഖ്യാപിച്ചു. അഞ്ഞൂറ് കിലോ ആയിരുന്നു ഇമാന്റെ ഭാരം.
∙ ഡിസംബർ 6, 2016: ഇന്ത്യൻ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് ചികിത്സയ്ക്കായി ഇമാന് സഹായം വാഗ്ദാനം ചെയ്തു. അലക്സാണ്ട്രിയയിലെ വീട്ടിൽ നിന്ന് 25 വർഷമായി പുറത്തിറങ്ങാനാകാത്ത അവസ്ഥയിലായിരുന്നു അപ്പോൾ ഇമാൻ. ഡോക്ടറുടെ അഭ്യർത്ഥന പരിഗണിച്ചാണ് സുഷമ ഇമാനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത്.
∙ഫെബ്രുവരി 11,2017: 504 കിലോ ശരീരഭാരവുമായി ഇമാൻ മുംബൈയിലെത്തി. വിമാനത്തിൽ നിന്ന് ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് ഇമാനെ പുറത്തെത്തിച്ചത്. മുംബൈയിലെ സെയ്ഫി ഹോസ്പിറ്റലിലായിരുന്നു ചികിത്സ. ഇതിന് സഹായിച്ച ഇന്ത്യൻ, ഈജിപ്ഷ്യൻ സർക്കാരുകൾക്ക് വീഡിയോ സന്ദേശത്തിലൂടെ അവർ നന്ദിയറിയിച്ചു. ചികിത്സയ്ക്കായി ഇന്ത്യയിൽ നിന്ന് ഇമാന് സാമ്പത്തിക സഹായവും ലഭിച്ചിരുന്നു.
∙മാർച്ച് 7,2017: ഇന്ത്യയിലെ ചികിത്സഫലം കണ്ടു തുടങ്ങി. നൂറ് കിലോയാണ് ആദ്യ ദിവസങ്ങളിൽ തന്നെ ചികിത്സയുടെ ഭാഗമായി കുറഞ്ഞത്. ഭാരം 404 കിലോ.
∙മാർച്ച് 9,2017: ഭാരം കുറക്കുന്നതിനായി പ്രത്യേക ശസ്ത്രക്രിയകൾ നടത്തി. ഇതിന്റെ ഭാഗമായി വയറ് 75 ശതമാനത്തോളമാണ് കുറച്ചത്. ഭക്ഷണ ക്രമത്തിലും നിയന്ത്രണങ്ങൾ വരുത്തി.
∙മാർച്ച് 18, 2017: ശസ്ത്രക്രിയയിലൂടെ ഭാരം 358 കിലോ വരെ കുറച്ചെന്ന് മുംബൈയിൽ ആശുപത്രിയിലെ ഡോക്ടർമാർ പ്രഖ്യാപിച്ചു .
∙ഏപ്രിൽ 24, 2017: ഇമാനെ ചികിത്സിക്കുന്ന ആശുപത്രിയധികൃതരും ഡോക്ടറും കള്ളം പറയുകയാണെന്നാരോപിച്ച് ഇമാന്റെ സഹോദരി ഷൈമ സലീം രംഗത്ത്. എന്നാൽ ആരോഗ്യത്തിന് കുഴപ്പമില്ലെന്ന് കാണിച്ച് ഡോക്ടർമാർ ഇമാന്റെ വീഡിയോ പുറത്തിറക്കിയെങ്കിലും ബന്ധുക്കൾ ഇതും അംഗീകരിച്ചില്ല.
∙മെയ് 4,2017: ബന്ധുക്കളുടെ തീരുമാന പ്രകാരം കൂടുതൽ ചികിത്സയ്ക്കായി ഇമാനെ യുഎഇയിലേക്ക് കൊണ്ടുപോയി. ഇറ്റലിയിൽ നിന്ന് പ്രത്യേക ഹൈഡ്രോളിക് സ്ട്രെക്ചർ യാത്രയ്ക്കായി ഇറക്കുമതി ചെയ്തു. ഈജിപ്ത് എയർ കാർഗോയുടെ വിമാനത്തിലായിരുന്നു യാത്ര.
∙മെയ് 13,2017: അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയുടെ ഫലമായി വലത്തെ കൈ മുകളിലേക്കുയർത്താന്‍ സാധിച്ചു.
∙മെയ് 28,2017: മൂന്ന് മാസങ്ങൾക്ക് ശേഷം വായിലൂടെ ഇമാൻ വീണ്ടും ഭക്ഷണം കഴിച്ചു.
∙ജൂൺ 24,2017: ഇമാൻ കൈകൾ ഉയർത്താനും കൈകൾ കൊണ്ട് ഭക്ഷണം കഴിക്കാനും തുടങ്ങി. പരസഹായമില്ലാതെ ഇരിക്കാനും സാധിച്ചു.
∙സെപ്തംബര്‍ 11,2017: ആശുപത്രിയിൽ വച്ച് 37ാം പിറന്നാൾ ആഘോഷം. അമ്മയും സഹോദരങ്ങളും ബന്ധുക്കളും ആഘോഷത്തിൽ പങ്കെടുത്തു.
∙സെപ്തംബർ 25,2017: പിറന്നാൾ ആഘോഷത്തിന് ദിവസങ്ങൾക്ക് ശേഷം പുലർച്ചെ 4.35ന് ഇമാൻ ലോകത്തോട് വിട പറഞ്ഞു.