അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറക്കാനുള്ള നടപടികൾ കുവൈത്ത് ശക്തമാക്കുന്നു. തൊഴിൽ വിപണി ക്രമീകരിക്കുന്നതിനൊപ്പം സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തി ലക്ഷ്യം പുർത്തിയാക്കാനാണ് നീക്കം. ആഭ്യന്തര മന്താലയവും സിവിൽ ഐഡി വകുപ്പും മാൻപവർ അതോറിറ്റിയും സംയുക്തമായാകും പദ്ധതി നടപ്പാക്കുക.
കുവൈത്തിലുള്ള 29 ലക്ഷം വിദേശികളിൽ 17 ലക്ഷവും അവിദഗ്ധ തൊഴിലാളികളായാണ് കണക്കാക്കുന്നത്. രണ്ടു ലക്ഷം കുടുംബങ്ങളും ആറു ലക്ഷം ഗാർഹിക തൊഴിലാളികളുമുണ്ട്. വിദഗ്ധ ജോലിക്കാരില്‍ നാലു ലക്ഷം വിദേശികളാണുള്ളത്. ഇതിന് പുറമെ കൃഷി, മത്സ്യമേഖല, ആടുമേയ്ക്കൽ, സെക്യൂരിറ്റി, ക്ലീനിങ്, മെസഞ്ചർ മേഖലകളിലുള്ളവരും അവിദഗ്ധരുടെ പട്ടികയില്‍ വരും. കരാർ കമ്പനികളുടെ വീസയിൽ കുവൈത്തിൽ എത്തിയവരാണ് സെക്യൂരിറ്റി, ക്ലീനിങ്, മെസഞ്ചർ വിഭാഗങ്ങളിലുള്ളവർ.
ഇത്തരക്കാരാണ് വീസക്കച്ചവടക്കാരുടെ കെണിയിൽപ്പെടുന്നതും. 2300 ദിനാർ വരെ നൽകി വീസ സമ്പാദിച്ചവരും അക്കൂട്ടത്തിലുണ്ട്. രാജ്യത്തെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി റിക്രൂട്ട്മെന്റ് കുറയ്ക്കും. പകരം രാജ്യത്ത് തൊഴിലില്ലാത്ത വിദേശികൾക്ക് അവസരം നൽകാനാണ് ആലോചിക്കുന്നത്. നിരീക്ഷണ ക്യാമറ വ്യാപിപ്പിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥരടക്കമുള്ള അവിദഗ്ധരുടെ എണ്ണം കുറയ്ക്കാനും പദ്ധതിയുണ്ട്. മറ്റു വകുപ്പുകളിലും അത്യാധുനിക സംവിധാനം ലഭ്യമാക്കി ജോലിക്കാരുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം.