ഷാർജയിൽ ഭർത്താവിൽ നിന്നുളള ദേഹോപദ്രവം സഹിക്കവയ്യാതെ ഇരുനിലക്കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടിയ യുവതി പരുക്കുകളോടെ ആശുപത്രിയിൽ. സിറിയൻ വംശജയായ മുപ്പത്തിമൂന്നുകാരിയെ ആണ് ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.
പരുക്കു ഭേദമായാലുടൻ യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇപ്പോൾ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. ഭർത്താവിൽ നിന്നു രക്ഷപെടാനാണു കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടിയതെന്നു യുവതി പറഞ്ഞു. വീട്ടിൽ നിന്നു പുറത്തിറങ്ങാൻ ഭർത്താവ് സമ്മതിക്കാതിരുന്നതു മൂലമാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്നും അവർ പറയുന്നു.
അതേസമയം, ഭാര്യ അപരിചിതനായ ഒരാളുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു മുറിയിൽ പൂട്ടിയിട്ടതാണെന്നാണു ഭർത്താവിന്റെ വിശദീകരണം. പൊലീസിൽ വിവരം അറിയിക്കാൻ പോയി തിരിച്ചു വരുമ്പോഴാണ് ഭാര്യ ജനലുവഴി പറത്തേക്കു ചാടുന്നതെന്ന് കണ്ടതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.