അടുത്തമാസം മുതൽ വിദേശികളുടെ ചികിൽസാ ഫീസ് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. ചികിൽസാ ഫീസ് വർധന നടപ്പാക്കുന്നത് നീട്ടി വയ്ക്കണമെന്ന എംപിമാരുടെ ആവശ്യം ആരോഗ്യമന്ത്രാലയം തള്ളി.
ഒക്ടോബർ ഒന്നു മുതൽ വിദേശികളുടെ ചികിൽസാ ഫീസ് വർധിപ്പിക്കാനാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൻറെ തീരുമാനം. ഫീസ് വർധന നടപ്പാക്കേണ്ടത് നീട്ടിവയ്ക്കാനുള്ള സാഹചര്യം നിലവിൽ ഇല്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ.ജമാൽ അൽ ഹർബി പറഞ്ഞു. നിരക്ക് വർധന പ്രാബല്യത്തിൽ വരുത്തുന്നത് അടുത്ത വർഷംവരെ നീട്ടിവെക്കണമെന്ന് പാർലമെൻറിൻറെ ആരോഗ്യസമിതി ശുപാർശ ചെയ്തിരുന്നു. മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിലെ ചില ഇനങ്ങളിലെ വർധന പുനരവലോകനത്തിനു വിധേയമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഈ നിർദേശം. വൈദ്യോപകരണങ്ങളുടെയും മറ്റും വില വർധന പരിഗണിക്കുമ്പോൾ ചികിത്സാ ഫീസ് വർധനയും അനിവാര്യമാണെന്ന നിലപാട് സമിതിയും അംഗീകരിക്കുന്നുണ്ട്. എന്നാൽ താഴ്ന്ന വരുമാനകക്കാരായ പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ വേണം നിരക്കു വർധനയെന്നാണ് ഇവരുടെ ആവശ്യം.