ഒമാനില്‍ വിദേശ തൊഴിലാളികൾക്ക് പ്രത്യേക താമസ കേന്ദ്രം നിർമിക്കാൻ മസ്കറ്റ് നഗരസഭ ആലോചിക്കുന്നു. അവിവാഹിതരും തനിച്ച് താമസിക്കുന്നവരുമായ വിദേശ തൊഴിലാളികൾക്കാണ് പ്രത്യേക കേന്ദ്രം നിര്‍മിക്കുന്നത്.
തൊഴിലാളികളുടെ താമസവും ജോലി സ്ഥലവും അടുത്തായിരിക്കുന്നത് കമ്പനികളുടെ സുഗമമായ പ്രവർത്തനത്തിന് ഗുണം ചെയ്യുമെന്നതാണ് ഈ നീക്കത്തിന് പ്രചോദനമായത്. വ്യവസായ ശാലകള്‍ കേന്ദ്രീകരിക്കുന്ന ബോഷർ, അമിറാത്ത്, മബേല എന്നിവിടങ്ങളിലാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് മസ്കറ്റ് നഗരസഭ അറിയിച്ചു. മസ്‌കറ്റിലെ അമിറാത്തിൽ മാത്രം ഒരു ലക്ഷം പേർക്കുള്ള താമസ സൌകര്യം ഒരുക്കും.
കുടുംബമായി താമസിക്കുന്ന മേഖലകളില്‍ തൊഴിലാളികളെ താമസിപ്പിക്കുന്നത് സ്വദേശികൾക്കും പ്രയാസം സൃഷ്ടിക്കുന്നത് ഇതുമൂലം ഒഴിവാക്കാനാകും. വിദേശ തൊഴിലാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുമ്പോൾ അനധികൃത തൊഴിലാളികളെ പെട്ടന്ന് തിരിച്ചറിയാൻ സഹായകമാകുമെന്നും നഗരസഭ കണക്കുകൂട്ടുന്നു. കുടുംബമായി താമസിക്കുന്ന വിദേശികള്‍ക്ക് മാറേണ്ടിവരില്ല. അതേസമയം സ്വന്തം പേരിൽ വാടക കരാറില്ലാത്ത ഒറ്റയ്ക്കും കൂട്ടമായും താമസിക്കുന്നവര്‍ പുതിയ ഇടങ്ങളിലേക്ക് മാറേണ്ടിവരും.