അബുദാബിയിൽ വിസാ അപേക്ഷകളിൽ അപാകതകൾ വരുത്തുന്ന ടൈപ്പിങ് സെന്ററുകൾക്കു പിഴ ചുമത്തും. ഇതു സംബന്ധിച്ച നിർദേശം പ്രാബല്യത്തിൽ വന്നു.
വെബ് സൈറ്റ് വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും താമസ കുടിയേറ്റ വകുപ്പിൽ വീസ അപേക്ഷകൾ സമർപ്പിക്കുമ്പോൾ തെറ്റുകൾ വരുത്തുന്ന ടൈപ്പിങ് സ്ഥാപനങ്ങളിൽ നിന്നാണ് പിഴ ഈടാക്കുക. അച്ചടി പിശകുകൾ, മേൽവിലാസം തെറ്റായി രേഖപ്പെടുത്തുക, അവ്യക്തമായ വീിവരങ്ങൾ സമർപ്പിക്കുക, അപൂർണമായ അപേക്ഷകൾ സമർപ്പിക്കുക തുടങ്ങിയവയെല്ലാം പിഴ ലഭിക്കുന്നതിന് കാരണമാകും. കാര്യക്ഷമതയോടെയും സൂക്ഷ്മതയോടെയും പ്രവർത്തിക്കുന്നതിന് ടൈപ്പിങ് സെൻററുകളെ പ്രാപ്തമാക്കാൻ ഇതുവഴി കഴിയും.
ടൈപ്പിങ് സെന്ററുകളിൽ അപേക്ഷകൾ നൽകുന്ന ഇടപാടുകാർ ഫീസ് നൽകുന്നതിന് മുൻപ് അവരുടെ അപേക്ഷകളിലെ വിവരങ്ങൾ കൃത്യവും വ്യക്തവുമാണെന്നു ഉറപ്പു വരുത്തണമെന്ന് താമസ കുടിയേറ്റ വകുപ്പ് അധികൃതർ നിർദേശിച്ചു. പുതിയതും പുതുക്കാനുള്ളതുമായ അപേക്ഷകളെല്ലാം പരിശോധിച്ച ശേഷമായിരിക്കണം വിസാ പ്രക്രിയകൾക്കായി കാര്യാലയങ്ങളിലേക്ക് അയയ്ക്കേണ്ടത്. ടൈപ്പിങ് സെൻറർ വഴി നൽകുന്നതും ഇ -ചാനൽ പ്രയോജനപ്പെടുത്തി അയക്കുന്നതും ഇതേപ്രകാരം പരിശോധിക്കണം. നിരക്കുകൾ നൽകി അപേക്ഷകൾ അയച്ച ശേഷമാണ് അപാകതകൾ ശ്രദ്ധയിൽ പെട്ടതെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിൻറെ കോൾ സെൻറർ നമ്പറായ 8005000 ൽ അറിയിക്കണം. അപേക്ഷകളിലെ അപാകതകൾ തിരുത്തി, തിരിച്ചയക്കാൻ ഇതുമൂലം സാധിക്കും.