അനധികൃത സ്പെഷലൈസ്ഡ് കോഴ്സുകൾ നടത്തിവന്ന വെബ്സൈറ്റ് ദുബായ് സാമ്പത്തിക വകുപ്പ് (സിസിസിപി)അടപ്പിച്ചു. വെബ്സൈറ്റ് ഉടമകൾക്കും ഇവരുടെ പരിപാടിക്ക് വേദിയൊരുക്കിയ ഹോട്ടലിനെതിരെയും പിഴ അടക്കമുള്ള നടപടികൾ സ്വീകരിച്ചു.മതിയായ അനുവാദം വാങ്ങാതെയാണ് ഇൗ വെബ്സൈറ്റ് പ്രവർത്തിച്ചിരുന്നത്. വിവിധ കോഴ്സുകൾക്ക് ആളുകളെ ക്ഷണിക്കുകയും കോഴ്സു പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുമെന്നും അറിയിച്ചിരുന്നു. വെബ്സൈറ്റ് അനധികൃതമാണെന്നും കോഴ്സുകൾക്കും നൽകുന്ന സർട്ടിഫിക്കറ്റുകൾക്ക് യാതൊരു യോഗ്യതയുമില്ലെന്നും കണ്ടെത്തി.
ഏതാണ്ട് 600 കോഴ്സുകളാണ് വെബ്സൈറ്റ് വാഗ്ദാനം ചെയ്തിരുന്നത്. ഇതിന് എല്ലാത്തിനും കൂടി 33 ദശലക്ഷം ഫീസ് ഇൗടാക്കിയിരുന്നു. ഇ–കൊമേഴ്സ് വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന വ്യാപാരികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സിസിസിപിയിലെ കോമേഴ്സ്യൽ കോംപ്ലയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃത കോഴ്സുകൾ നടത്തുന്ന വെബ്സൈറ്റ് കണ്ടെത്തിയത്. എത്രയും പെട്ടെന്ന് വെബ്സൈറ്റിന്റെ ഉള്ളടക്കം നീക്കം ചെയ്യാൻ അധികൃതർ ഉത്തരവിട്ടു.
വെബ്സൈറ്റിനെക്കുറിച്ച് യാതൊരു അന്വേഷണവും നടത്താതെയാണ് ഹോട്ടൽ ഇവരുടെ പരിപാടി സംഘടിപ്പിച്ചതെന്നതിനാലാണ് അവർക്കെതിരെ നടപടിയുണ്ടായതെന്ന് ഇലക്ട്രോണിക് കോംപ്ലയൻസ് വിഭാഗം തലവൻ മഹിർ അൽ മർസൂഖി പറഞ്ഞു. തങ്ങളുടെ നടപടി മൂലം ഒട്ടേറെ പേരുടെ പണം നഷ്ടപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.