എക്സൈസ് നികുതിക്കുള്ള ഓൺലൈൻ റജിസ്ട്രേഷൻ ഞായറാഴ്ച ആരംഭിക്കുമെന്ന് യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി. നികുതി പരിധിയിൽ വരുന്ന ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുകയോ, സംഭരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾ നികുതി സംവിധാനത്തിൽ റജിസ്റ്റർ ചെയ്യണം.
പുകയില ഉൽപ്പന്നങ്ങൾ, ഊർജപാനീയങ്ങൾ, കോളകൾ തുടങ്ങിയവയാണ് പ്രധാനമായും എക്സൈസ് തീരുവയുടെ പരിധിയിൽ വരിക. ഇഴ ഇറക്കുമതി ചെയ്യുകയും സംഭരിച്ചുവയ്ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് ബാധകമാണ്. എക്സൈസ് നികുതി അടയ്ക്കാൻ ബാധ്യസ്ഥരായ എല്ലാ ബിസിനസ് സ്ഥാപനങ്ങളും ഈ മാസം 28 ന് മുൻപ് റജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ ബന്ധപ്പെട്ട ബിസിനസ് തുടരാൻ അനുവാദമില്ല. എക്സൈസ് പണമിടപാട് ഇ ദിർഹം ഗേറ്റ് വേ വഴിയായിരിക്കും ലഭ്യമാക്കുകയെന്നും അധികൃതർ അറിയിച്ചു.
എക്സൈസ് നികുതി സംബന്ധിച്ച ബോധവൽകരണ ശിൽപശാലകൾ എഫ്ടിഎ സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം 19 ന് അബുദാബിയിലും 20 ന് ദുബായിലുമാണ് ശിൽപശാലകൾ. പുകയില ഉൽപ്പന്നങ്ങൾക്ക് നൂറു ശതമാനവും കോളകൾക്കും മറ്റും അന്പത് ശതമാനവുമാണ് എക്സൈസ് തീരുവ ചുമത്തിയിരിക്കുന്നത്.