അറബ് രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടൽ മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന് കുവൈത്ത്. കയ്‌റോയിൽ നടക്കുന്ന അറബ് ലീഗ് മന്ത്രിതല യോഗത്തിലാണ് കുവൈത്ത് ഇറാനെതിരെ ആഞ്ഞടിച്ചത്.
അറബ്-ഗൾഫ് രാജ്യങ്ങളും അയൽരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള സംവാദത്തിന് ശ്രമിക്കുമ്പോൾ ഇറാൻ നടത്തുന്ന ഇടപെടലുകൾ വിപരീത ഫലം ഉളവാക്കുന്നതായി കുവൈത്ത് വിദേശകാര്യസഹമന്ത്രി ഖാലിദ് അൽ ജാറല്ല പറഞ്ഞു. മേഖലയിലെ എല്ലാ രാജ്യങ്ങളും ഈ ഇടപെടൽ സഹിക്കേണ്ടിവരുന്നുണ്ട്. ഇറാൻ കൈയടക്കിവച്ച മൂന്ന് യുഎഇ ദ്വീപുകളുടെ കാര്യത്തിൽ രാജ്യാന്തര ഇടപെടല്‍ ഇറാൻ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. സിറിയയിൽ രാഷ്ട്രീയ മാറ്റം സാധ്യമാകുംവിധം സമവായത്തിനായി ശ്രമിക്കുന്ന യുഎൻ പ്രതിനിധിക്ക് യോഗം പിന്തുണ അറിയിച്ചു. യെമനിലെ പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ സംവാദം പുനരാരംഭിക്കണമെന്നും ഐഎസിനെതിരായ പോരാട്ടത്തിൽ തകർന്ന ഇറാഖ് നഗങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ടു. പലസ്‌തീനിൽ ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ കാര്യം ചർച്ച ചെയ്യാൻ നവംബർ 12, 13 തീയതികളിൽ കുവൈത്തിൽ യോഗം ചേരാനും തീരുമാനമായി.