അൽഐനിൽ വാഹന പാർക്കിങ്ങിന് ഫീസ് ഈടാക്കി തുടങ്ങി. നഗരത്തിലെ അഞ്ചു മേഖലകളില്‍ മണിക്കൂറിന് രണ്ട് ദിർഹം എന്ന നിരക്കിലാണ് പാർക്കിങ് ഫീസ്. തിരക്കേറിയ സ്ഥലങ്ങളിൽ മൂന്നു ദിർഹമായിരിക്കും പാർക്കിങ് നിരക്ക്. രാവിലെ എട്ടു മുതൽ അർധരാത്രി പന്ത്രണ്ട് വരെയാണ് അൽഐനിൽ പാർക്കിങ് ഫീസ് ഈടാക്കുക. 24 മണിക്കൂറിന് 15 ദിർഹം നൽകണം. അല്‍ ഖസീദ, അല്‍റബീന, അല്‍നവാസ്, അല്‍ഹമീറ, അസ്സലാമ എന്നീ അഞ്ചു ഇടങ്ങളിലാണ് പേ പാർക്കിങ് ആരംഭിച്ചത്. ഇതിനായി 5691 പാർക്കിങ്ങുകള്‍ വേര്‍തിരിച്ചു നിര്‍മിച്ചു.
പാർക്കിങ് ഫീസ് ഈടാക്കുന്നതിന് 121 സ്മാർട്ട് മെഷനീകളും സ്ഥാപിച്ചിട്ടുണ്ട്. അബുദാബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാറുകൾക്ക് എസ്.എം.എസ് വഴി പാർക്കിങ് ഫീസ് അടയ്ക്കാം. മറ്റു എമിറേറ്റുകളിലെ വാഹനങ്ങൾക്ക് മവാഖിഫിന്‍റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്താൽ എസ്എംഎസ് സേവനം ലഭിക്കും. ഈ മേഖലകളിലെ താമസക്കാർക്ക് ട്രാൻസ്‌പോർട്ട് സെന്‍റർ പ്രത്യേക പാർക്കിങ് പെർമിറ്റ് നൽകും. കാലാവധിയുള്ള വിസ പതിച്ച പാസ്പോർട്ടിന്‍റെ പകർപ്പ്, കെട്ടിട വാടക കരാർ, അല്ലെങ്കിൽ കെട്ടിട ഉടമാവകാശ രേഖ, അവസാനം അടച്ച ജല-വൈദ്യുതി ബിൽ, വാഹന ലൈസൻസ് പകർപ്പ് എന്നിവയാണ് താമസക്കാരനാണെന്ന് തെളിയിക്കുന്നതിന് സമർപ്പിക്കേണ്ടത്.