യുഎഇയിലേക്ക് ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ മാത്രമായി പുതിയ തൊഴിൽ കേന്ദ്രം തുറക്കുന്നു. ആവശ്യമായ തൊഴിൽ പരിശീലനം നൽകിയ ശേഷമായിരിക്കും ഇവരെ തൊഴിൽ ഉടമകൾക്ക് കൈമാറുകയെന്ന് മാനവ വിഭവ ശേഷി, സ്വദേശിവൽകരണ മന്ത്രാലയ വക്താവ് അറിയിച്ചു.
ഗാർഹിക തൊഴിൽ മേഖല കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായാണ് നിയമനം മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാക്കുന്നത്. കരാർ അടിസ്ഥാനത്തിലായിരിക്കും തൊഴിലാളികളെ നിയമിക്കുക. തൊഴിൽ മന്ത്രി സഖര്‍ ഗൊബാഷിന്‍റെ അനുമതി ലഭിക്കുന്നതോടെ ഗാർഹിക തൊഴിലാളികളുടെ നിയമനം കൂടുതൽ വ്യവസ്ഥാപിതമാക്കും. വിവിധ രാജ്യങ്ങളിൽ നിന്നും എത്തുന്ന ഗാർഹിക തൊഴിലാളികളെ തിരഞ്ഞെടുക്കാൻ തൊഴിലുടമകൾക്ക് അവസരം ലഭിക്കുന്നതാണ്. വീട്ടുവേലക്കാർ, പാറാവുകാർ, ഡ്രൈവർ, പാചകക്കാർ, പരിചാരകർ, ഉദ്യാന പാലകർ തുടങ്ങിയ തസ്തികകളില്‍ എല്ലാം വ്യക്തിഗത സ്പോൺസർഷിപ്പിൽ വീസ ലഭിക്കും. വ്യക്തിഗത വീസകളിൽ ജോലിചെയ്യാൻ പോകുന്നവർക്ക് പ്രത്യേക പരിശീലനം നൽകും. ഇതിനായി തുടങ്ങുന്ന തദ്‌ബീർ കേന്ദ്രങ്ങള്‍ അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. ഭാവിയില്‍ ഗാർഹിക തൊഴിൽ മേഖലയിലെ മുഴുവൻ വിസാ, നിയമന, പരിശീലന കാര്യങ്ങളുടെ ചുമതല തദ്ബീറിനായിരിക്കും. നിലവില്‍ ദുബായ്, അജ്‌മാൻ, ഉമ്മുൽഖുവൈൻ, റാസല്‍ഖൈമ എമിറേറ്റുകളിലെ തസ്ഹീൽ സെന്‍ററുകളാണ് ഗാർഹിക തൊഴിലാളികളുടെ വീസ പ്രക്രിയകൾ പൂർത്തിയാക്കുന്നത്. പുതിയ ഗാര്‍ഹിക തൊഴില്‍ വിപണി യാഥാർഥ്യമാകുന്നതോടെ ഇത്തരം ജോലികള്‍ തദ്‌ബീര്‍ കേന്ദ്രത്തിലേക്ക് മാറ്റും.