അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12.2 കോടി രൂപ (70 ലക്ഷം ദിര്‍ഹം)യുടെ സമ്മാനം ലഭിച്ച മലയാളിയായ മാനേക്കുടി മാത്യു വർക്കി എന്നയാളെ കണ്ടെത്തനായില്ല. ഇദ്ദേഹം നൽകിയിരുന്ന നമ്പരിൽ അധികൃതർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഭാഗ്യവാനെ ഇത്രയും നാൾ കണ്ടുകിട്ടാത്ത സംഭവം. ആറ് മാസത്തിനകം സമ്മാനം നേടിയ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകണം എന്നതാണ് നിയമം.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലാണ് 024039 എന്ന ടിക്കറ്റിനെ ഭാഗ്യദേവത കടാക്ഷിച്ചത്. 500 ദിർഹം വിലയുള്ള ബിഗ് ടിക്കറ്റ് വാങ്ങിക്കുമ്പോൾ പേരും ഫോൺ നമ്പരും പോസ്റ്റ് ബോക്സ് നമ്പരും മാത്രമേ നൽകാറുള്ളൂ. അൽഎെനിലെ പോസ്റ്റ് ബോക്സ് നമ്പരാണ് മാത്യു വര്‍ക്കി നൽകിയിട്ടുള്ളത്. എന്നാൽ അധികൃതർ നടത്തിയ പരിശോധനയിൽ ഇദ്ദേഹം ഒാഗസ്റ്റ് 24ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ടിക്കറ്റെടുത്ത ശേഷം കൊച്ചിയിലേയ്ക്ക് യാത്ര ചെയ്തതായി കണ്ടെത്തി. കൃത്യസമയത്ത് ജേതാവ് ടിക്കറ്റ് സമ്മാനം നേടിയ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അത് അയോഗ്യമാകുമെന്ന് അധികൃതർ പറഞ്ഞു.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഇതുവരെ 178 കോടിപതികളുണ്ടായിട്ടുണ്ട്. ഒട്ടേറെ ഇന്ത്യക്കാർ കോടിപതികളായി. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് നറുക്കെടുപ്പില്‍ 12 കോടി രൂപ സമ്മാനമായി ലഭിച്ചിരുന്നു. കഴിഞ്ഞ മാസം കൃഷ്ണറാം രാജു തൊചിച്ചു എന്ന ആന്ധ്രപ്രദേശുകാരനായിരുന്നു ഭാഗ്യവാൻ. അതിന് മുൻപ് അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ(10 ദശലക്ഷം ദിർഹം)യും സമ്മാനമായി ലഭിച്ചു.