അനധികൃത ടാക്സി സർവീസ് നടത്തിയ 3,700 പേരെ പിടികൂടിയതായി ആർടിഎ അധികൃതർ അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ പരിശോധനയിലാണ് യാത്രക്കാരെ കയറ്റിയ വ്യാജ ടാക്സിക്കാർ കുടുങ്ങിയത്. സമാന്തര ടാക്സിക്കാർക്കെതിരെ കർശനമായ പരിശോധനയാണ് റോഡ് ആന്റ് ട്രാൻസ്‌പോർട്ട് അധികൃതർ എമിറേറ്റിൽ നടത്തുന്നത്.
ഈ വര്‍ഷം ആദ്യ ആറു മാസത്തിനുള്ളില്‍ 11 പരിശോധനാ ക്യാംപയിനുകള്‍ പൂര്‍ത്തിയാക്കി. ദുബായ് പൊലീസ് സിഐഡിയുമായി സഹകരിച്ചാണ് പരിശോധനകള്‍ ക്രമീകരിച്ചത്. ഇതുമൂലം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു അനധികൃത ടാക്സി സർവീസ് കുറഞ്ഞതായി ആർടിഎയിലെ ട്രാൻസ്‌പോർട്ട് നിരീക്ഷണ വകുപ്പ് തലവൻ അബ്ദുല്ല അൽ മുഹൈരി അറിയിച്ചു. പോയവർഷം ഇതേ കാലയളവിൽ ഈ കേസിൽ 7384 പേരെയാണ് അധികൃതർ പിടികൂടിയിരുന്നത്.
വ്യാജ ടാക്സിക്കാർ തമ്പടിച്ച മേഖലകൾ പ്രത്യേകം നിരീക്ഷിച്ചാണ് ഡ്രൈവർമാരെ ഉദ്യോഗസ്ഥർ വലയിലാക്കുന്നത്. ബനിയാസ്, അൽ ഗുബൈബ, വിമാനത്താവള പരിസരം, ജബൽ അലി ഫ്രീ സോൺ, മുഹൈസിന, നായിഫ് എന്നിവിടങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങൾ കൂടുതലായുണ്ടെന്നാണ് ആർടിഎ അധികൃതരുടെ കണ്ടെത്തൽ.
അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനാണ് ആർടിഎ തീരുമാനം. നിയമ ലംഘനം ആവർത്തിച്ചതായി വ്യക്തമായാൽ പിഴ ശിക്ഷയ്ക്ക് പുറമെ ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുക്കും. കേസിൽ പടിക്കെപ്പെട്ട വ്യക്തി ഡ്രൈവർ തസ്തികയിൽ ഉള്ള ആളാണെങ്കിൽ അയാളുടെ പെർമിറ്റ് റദ്ദാക്കിയാണ് ശിക്ഷാ നടപടി സ്വീകരിക്കുക. പൊതു ക്ഷേമത്തിനു വിരുദ്ധവും യാത്രയ്ക്കാരുടെ സുരക്ഷിത സഞ്ചാരത്തിന് ഭീഷണിയുമായ വ്യാജ ടാക്സി സർവീസുകാർക്കെതിരെ പിഴയും ശിക്ഷാ നടപടികളും കൂട്ടാൻ ആലോചിക്കുന്നതായി അബ്ദുല്ല പറഞ്ഞു.