അബുദാബി ; സ്വന്തം ഭാഷയായ കന്നഡയിലിറങ്ങിയ ചിത്രത്തിലെ പാട്ടുരംഗങ്ങളിൽ തകർത്തഭിനയിച്ച് പ്രവാസി വ്യവസായി ഡോ.ബി.ആർ.ഷെട്ടി. കന്നഡയിലെ പ്രശസ്ത സംവിധായകൻ കുഡുലു രാമകൃഷ്ണ സംവിധാനം ചെയ്ത മാർച്ച് 22 എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്താണ് ഷെട്ടി ചെറിയൊരു വേഷത്തിലിലഭിനയിച്ചത്. പച്ചനിറത്തിലുള്ള ഷാൾ തലയിൽകെട്ടി, കൂർത്ത ധരിച്ച്, ദഫ് മുട്ടി പാട്ടുപാടുന്ന സൂഫി ഗായകനായാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. യാ അലീ.. എന്നു തുടങ്ങുന്ന ഗാനം ഇതിനകം കർണാടകയിൽ ഹിറ്റാണ്.
ദുബായ് ആസ്ഥാനമായി ബിസിനസ് നടത്തുന്ന സുഹൃത്ത് ഹരീഷ് ഷെരിഗാറിൻ്റെ നിർബന്ധമാണ് ചിത്രത്തിലഭിനയിക്കാൻ ഒരു കാരണമെന്ന് ഷെട്ടി പറഞ്ഞു. സമൂഹത്തിന് മികച്ച സന്ദേശം നൽകുന്ന ചിത്രമാണ് മാർച്ച് 22. ഇരുവിഭാഗങ്ങൾ തമ്മിൽ ജലത്തിൻ്റെ പേരിലുടലെടുക്കുന്ന തർക്കവും സ്നേഹബന്ധത്തിലുണ്ടാക്കുന്ന വിള്ളലും തുടർന്നുള്ള പ്രശ്നങ്ങളും അതിൻ്റെ അന്ത്യവുമാണ് ചിത്രത്തിൻ്റെ പ്രമേയം. മാർച്ച് 22 ലോക ജല ദിനമായതിനാലാണ് ചിത്രത്തിന് ആ പേര് നൽകിയത്.
കഴിഞ്ഞ ജൂലൈയിൽ മംഗലാപുരത്തെ വീട്ടിലുണ്ടായിരുന്നപ്പോഴാണ് സിനിമയിലഭിനയിക്കാനുള്ള അഭ്യർഥനയുമായി അണിയറപ്രവർത്തകർ അദ്ദേഹത്തെ സമീപിക്കുന്നത്. അഞ്ച് മിനിറ്റ് മാത്രമുള്ള പാട്ടിൽ അഭിനയിക്കാൻ ഷെട്ടി മണിക്കൂറുകള്‍ ചെലവഴിക്കാൻ തയ്യാറായി. കൂഡുലു രാമകൃഷ്ണയുടെ ഇരുപത്തിയാറാമത്തെ ചിത്രമാണ് മാർച്ച് 22. യുവ അഭിനേതാക്കളായ ആയുർവർധൻ, കിരൺ രാജ്, മേഘശ്രീ, ദീപ്തി ഷെട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനന്ദ് നാഗ്, ഗീത, ആശിഷ് വിദ്യാർഥി, വിനയാ പ്രസാദ്, രമേഷ് ഭട്ട്, ജയ് ജഗദീഷ്, പത്മജ റാവു തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
2011 തിരുവിതാംകൂർ രാജകുടുംബത്തെക്കുറിച്ചുള്ള ട്രാവൻകൂർ:എ സാഗ ഒാഫ് ബെനവലൻസ് ഡോക്യുമെൻ്ററിയിൽ ധർരാജയായി അദ്ദേഹം വേഷമിട്ടിരുന്നു. ഇൗ ചിത്രത്തിന് ആ വർഷത്തെ മികച്ച ഡോക്യുമെൻ്ററിക്കുന്ന സംസ്ഥാന അവാർഡ് ലഭിച്ചു. എം.ടി.വാസുദേവൻനായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ആയിരം കോടി രൂപ ചെലവഴിച്ചുള്ള മഹാഭാരതം എന്ന ചിത്രത്തിൻ്റെ നിർമാണം ഷെട്ടിയാണ്. 1970കളിൽ യുഎഇയിലെത്തിയ ഷെട്ടി പിന്നീട് വൻ വ്യവസായിയായി മാറുകയായിരുന്നു. അബുദാബി ആസ്ഥാനമായുള്ള എൻഎംസി ഹെൽത്ത് കെയറിൻ്റെയും യുഎഇ എക്സ്ചേഞ്ചിൻ്റെ ചെയർമാനാണദ്ദേഹം.