ദുബായ് : നീണ്ട വേനലവധിക്ക് ശേഷം കൊച്ചുകൂട്ടുകാർ സ്കൂളിലെത്തി. ഇനി പഠനച്ചൂട്. എൺപതു ദിവസം നീണ്ട അവധിക്കു ശേഷമാണ് ദുബായിൽ ഇന്ന്(ചൊവ്വ) വിദ്യാലയങ്ങൾ തുറന്നത്. ഇതിനിടെ, രണ്ട് പെരുനാളുകൾ(ചെറിയ പെരുനാൾ, ബലി പെരുനാൾ) എന്നിവ കടന്നുപോയി. ഒപ്പം ചൂടുകാലത്തിൻ്റെ കുറേ നാളുകളും.
മലയാളികളടക്കം മിക്ക ഇന്ത്യൻ കുടുംബങ്ങളും നാട്ടിൽ അവധിയാഘോഷിച്ച ശേഷം കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിൽ മുത്തശ്ശിമാരോടും മുത്തശ്ശന്മാരോടുമൊപ്പം നാളുകൾ ചെലവഴിച്ച് സ്നേഹ വാത്സല്യത്തോടൊപ്പം അവർ പകർന്ന കഥകളും വിശേഷങ്ങളും ആവോളം നുകർന്ന കുട്ടികൾ ഏറെ ആർമാദിച്ചു.
തറവാട്ടുവീട്ടിലെ കുളത്തിൽ കുളിച്ചും മഴനനഞ്ഞും കുറേയേറെ ദിനങ്ങൾ. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് വിനോദ സഞ്ചാരം നടത്തിയ കുടുംബങ്ങൾ കുട്ടികളുടെ സന്തോഷത്തിന് പ്രാധാന്യം നൽകി. മുതിർന്ന ക്ലാസ്സുകളിലെ കുട്ടികൾ ഹോംവർക്കുകൾ തീർക്കാനും കുറേ ദിവസങ്ങൾ ചെലവഴിച്ചു.
എന്നാൽ, അവധിക്കാല വിശേഷങ്ങൾ ക്ലാസ്സിലെ കൂട്ടുകാരോട് പങ്കുവയ്ക്കാൻ ഇന്നത്തെ ദിവസം പലർക്കും മതിയായില്ല. പലരും ഡയറിയിൽ അവധിക്കാല വിശേഷങ്ങൾ പകർത്തിയത് അധ്യാപകർക്കും കൂട്ടുകാർക്കും വായിച്ചുകേൾപ്പിച്ചു. പല സ്കൂളുകളിലും പുതുതായി ചേർന്ന ഒട്ടേറെ കുട്ടികൾ ഇന്നാദ്യമായി ക്ലാസ്സുകളിലെത്തി. ചിലർ അപരിചിതത്വത്തിന്റെ കൊച്ചു പിണക്കങ്ങൾ കാണിച്ചെങ്കിലും മിക്കവരും പുതിയ കൂട്ടുകാരെ ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു. അതേസമയം, ഷാർജയിൽ ഇൗ മാസം പത്തോടെ മാത്രമേ ഇന്ത്യൻ സ്കൂളുകൾ ആരംഭിക്കുകയുള്ളൂ.