റാസൽഖൈമ: എമിറേറ്റിൽ ഗ്രോസറികൾക്ക് പുതിയ വ്യവസ്ഥകൾ കര്‍ശനമാക്കി നഗരസഭ. ഇടുങ്ങിയ മുറികളിൽ ഭക്ഷ്യവസ്തുക്കൾ കൂട്ടിയിട്ടു വിൽക്കുന്ന രീതി തടയുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
300 ചതുരശ്ര അടിയിൽ കുറയാത്ത വിസ്തീർണം ഗ്രോസറികൾക്ക് വേണമെന്ന് മുൻസിപ്പാലിറ്റി പൊതു ആരോഗ്യ വകുപ്പ് അധികൃതരുടെ അറിയിപ്പ്. . 15 സെ. മീ. ഉയരത്തിലാണ് ഭക്ഷ്യ വസ്തുക്കൾ വില്പ്നയ്ക്ക് പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഷെൽഫുകൾ നിർമ്മിക്കേണ്ടത്. തുരുമ്പ് പിടിക്കാത്ത വിധമായിരിക്കണം ഇവയുടെ നിര്‍മാണമെന്നും നിര്‍ദേശിക്കുന്നു.
ഭക്ഷ്യ വസ്തുക്കൾ പ്രദര്ശിപ്പിക്കുന്നതിനു മാത്രം പ്രത്യേക വിഭാഗം ഗ്രോസറിയിൽ വേണം. കൗണ്ടറുകള്‍ക്ക് അരികിൽ ഇവ വയ്ക്കുന്നതിനു വിലക്കുണ്ട്. ശുചീകരണ വസ്തുക്കൾ വിൽപ്പനയ്ക്ക് വയ്ക്കുന്നതും വെവ്വേറെ ആയിരിക്കണം. എല്ലാം ഒരേ ഭാഗത്ത് വില്‍പ്പനയ്ക്ക് പ്രദർശിപ്പിക്കുന്നത് തടയും.
വായുസഞ്ചാരം ലഭിക്കും വിധമായിരിക്കണം നിർമാണം. ഓരോ സ്ഥാപനത്തിന്റെയും വിസ്തൃതിക്ക് അനുസരിച്ചുള്ള എയർകണ്ടീഷൻ സംവിധാനം ഉണ്ടായിരിക്കണം. റഫ്രിജറേറ്ററുകളിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ അതില്‍ മാത്രമായിരിക്കണം കാണേണ്ടത്. ഗ്രോസറികളുടെ ഇന്റീരിയൽ ഡിസൈനിങ് മുനിസിപ്പാലിറ്റിയുടെ മാർഗ നിർദേശങ്ങൾക്ക് യോജിച്ചായിരിക്കണമെന്നും നിർദേശമുണ്ട്.
ഉപഭോകതാക്കൾക്ക് ലഭിക്കുന്ന ഓരോ വസ്തുവും സുരക്ഷിതമായിരിക്കണം എന്നതുകൊണ്ടാണ് പുതിയ വ്യവസ്ഥകൾ കൊണ്ടുവരുന്നതെന്ന് റാസൽ ഖൈമ നഗരസഭയിലെ പൊതു ആരോഗ്യ വകുപ്പ് മേധാവി ശീമ അൽതുനൈജി അറിയിച്ചു. സ്ഥാപനങ്ങളുടെ നിർമാണവും പ്രവർത്തനവും വിലയിരുത്താൻ മുൻസിപ്പാലിറ്റി അധികൃതർ പരിശോധനകൾക്ക് രൂപം നൽകിയിട്ടുണ്ട്.