അജ്മാനിൽ നിന്ന് സ്ഥിരം ദുബായിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ആഹ്ളാദം പകർന്ന് പുതിയ ബസ് സർവീസ് ആരംഭിച്ചു. അജ്മാനിലെ മുസല്ല ഏരിയയിൽ നിന്ന് നേരിട്ട് ദുബായ് റാഷിദിയ്യ മെട്രോ സ്റ്റേഷൻ വരെയുള്ള ഇൗ ബസിൽ ഇന്റർനെറ്റ് സൗജന്യമായിരിക്കും. കൂടാതെ സിനിമയും കാണാം. അജ്മാനിൽ നിന്ന് ദുബായിലേയ്ക്ക് 15 ഉം ദുബായിൽ നിന്ന് അജ്മാനിലേയ്ക്ക് 12 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്.
ആധുനിക സൗകര്യങ്ങളുള്ളതാണ് ഇൗ ബസുകളെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്പോർടേഷൻ കോർപറേഷൻ (എപിടിസി) എക്സിക്യുട്ടീവ് ഡയറക്ടർ ഉമർ മുഹമ്മദ് ലൂത്ത പറഞ്ഞു. സൗജന്യ വൈഫൈ എല്ലാവർക്കും ഉപയോഗിക്കാമെന്നതാണ് ഒരു മേന്മ. ഇതോടൊപ്പം താത്പര്യമുള്ളവർക്ക് സിനിമയും വാർത്തകളും കാണാവുന്നതാണ്. ഇതിനായി വിമാനങ്ങളിലേതുപോലെ ഒാരോ സീറ്റിന് പിന്നിലും ചെറിയ സ്ക്രീനുകൾ ഘടിപ്പിച്ചിട്ടുണ്ട്. 35 ലക്ഷം ദിർഹം വിലമതിക്കുന്ന ബസിൽ 50 പേർക്ക് യാത്ര ചെയ്യാം.
അര മണിക്കൂർ ഇടവിട്ട് ബസ് സഞ്ചരിക്കും. എപിടിസിയുടെ കീഴിൽ നിലവിൽ 60 ബസുകൾ സർവീസ് നടത്തുന്നു. എല്ലാ ബസ് സ്റ്റോപ്പുകളിലും ബസുകളുടെ സമയ വിവരം നൽകുന്ന ഇലക്ട്രോണിക് സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇൗ വർഷം ആദ്യ പാദത്തിൽ അജ്മാനിൽ ബസ് യാത്രക്കാരുടെ എണ്ണം വർധിച്ചു. 13 ലക്ഷത്തിലേറെ പേരാണ് ഇൗ കാലയളവിൽ ബസ് ഉപയോഗിച്ചതെന്ന് ലൂത്ത പറഞ്ഞു. കഴിഞ്ഞവർഷം സഞ്ചരിച്ചവരുടെ എണ്ണത്തേക്കാളും 22 % കൂടുതൽ.