ദുബായ് എമിറേറ്റിലെ എല്ലാ ടാക്സി കാറുകളിലും നിരീക്ഷണ ക്യാമറകൾ ഘടിപ്പിക്കാൻ തീരുമാനം. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ദുബായിലെ ടാക്സി സേവനം കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ടാണ് ടാക്സികളിൽ ക്യാമറകൾ ഘടിപ്പിക്കുന്നത്. യാത്രക്കാരോടുള്ള ഡ്രൈവറുടെ പെരുമാറ്റവും, ഡ്രൈവറുടെ രീതികളുമെല്ലാം ഇതുവഴി നിരീക്ഷിക്കാൻ അധികൃതർക്ക് സാധിക്കും. എമിറേറ്റിലെ 20 ശതമാനം ടാക്സികളിൽ ഇപ്പോൾ തന്നെ ഈ സംവിധാനമുണ്ട്. ഈ വർഷം അവസാനത്തോടെ 40 ശതമാനം ടാക്സികൾ ക്യാമറ നിരീക്ഷണത്തിലാകും. ഇങ്ങനെ ഘട്ടം ഘട്ടമായി ഒരു വർഷം കൊണ്ട് മുഴുവൻ ടാക്സികളിലും ഈ സംവിധാനം ഏർപ്പെടുത്തും. ഡ്രൈവറുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയോ, യാത്രക്കാരുമായി വാക്കു തർക്കമോ ഉണ്ടായാൽ യാത്രക്കാർക്ക് ക്യാമറ വഴി അപ്പോൾ തന്നെ വിഷയം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാനാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡ്രൈവര്‍മാര്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് കൃത്യമായ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനു പുറമേ എമിറേറ്റിലെ ബസ് ഡ്രൈവർമാരുടെ ഡ്രൈവിങ്ങും പെരുമാറ്റ രീതികളും നിരീക്ഷിക്കുന്നതിനുള്ള ക്യാമറ സംവിധാനമായ റഖീബും നടപ്പിലാക്കി വരികയാണ്. ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ മറ്റുകാര്യങ്ങളിൽ മുഴുകുക, ഓടുന്ന ലൈൻ തെറ്റിക്കാൻ ഇടയാക്കുക, വാഹനം നിയന്ത്രണം വിട്ടു മാറിയാന്‍ ഇടയാകും വിധം ബ്രേക്ക് ഉപയോഗിക്കുക, അനാവശ്യമായി തിരിഞ്ഞു നോക്കുക തുടങ്ങിയ പെരുമാറ്റ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്ന റഖീബ് ക്യാമറകൾ ഇക്കാര്യങ്ങൾ ഉടൻ തന്നെ കൺട്രോൾ റൂമിൻറെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യും.